'അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ്'; പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ശബ്ദരേഖയിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് വി ശിവൻകുട്ടി
തൃശൂർ: പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതെന്ന പേരിൽ ചാനലിൽ വന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസിനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ തീരുമാനം.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന വിമർശനമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖയിൽ ഉണ്ടായിരുന്നത്. എസ് എസ് എൽ സി ചോദ്യപേപ്പർ തയ്യാറാക്കലിനായുള്ള ശില്പശാലയ്ക്കിടെ ഉന്നയിച്ച വിമശനത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
അതേസമയം, കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്ന് ശിവൻകുട്ടി പ്രതികരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ലെന്നും ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.