'നേതൃ പൂജകളിലൊന്നും  ഇഎംഎസിനെ കാണാതിരുന്നത് അതുകൊണ്ടാണ്': മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ രൂക്ഷ വിമർശനം

Thursday 11 January 2024 2:34 PM IST

കോഴിക്കോട്: ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമാണ് അധികാരം എന്ന സിദ്ധാന്തത്തെ പണ്ടെങ്ങോ നമ്മൾ കുഴിവെട്ടി മൂടിയെന്ന വിമർശനവുമായി പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായർ. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും അദ്ദേഹം തുറന്നടിച്ചു. കോഴിക്കോട്ട് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു എംടിയുടെ രൂക്ഷ വിമര്‍ശനം.

എംടി പറഞ്ഞത്

'രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വധിപത്യമോ ആവാം.ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തപ്പെട്ടവരുണ്ടാവാം. ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്ന് വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാദ്ധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ.

റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം.ഭരണാധികാരികൾ എറിയുന്ന ഔദാര്യ തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ല. ഇഎംഎസിന് കേരളത്തെക്കുറിച്ച് ഉത്കണ്ഠ ഉണ്ടായിരുന്നു'.

മന്ത്രി മുഹമ്മദ് റിയാസ്, സാഹിത്യകാരൻ സച്ചിതാനന്ദൻ, നർത്തകി മല്ലിക സാരാഭായ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ മുഖ്യമന്ത്രി വേദിവിടുകയും ചെയ്തു.