പ്രതാപനെ വിജയിപ്പിക്കാൻ വീണ്ടും ചുവരെഴുത്ത്
പാവറട്ടി: തൃശൂർ എം.പി ടി.എൻ. പ്രതാപനെ വിജയിപ്പിക്കണമെന്ന് വീണ്ടും ചുവരെഴുത്ത്. എളവള്ളി ചിറ്റാട്ടുകര കിഴക്കെതലയിലാണ് കൈപ്പത്തി ചിഹ്നവും 'പ്രതാപൻ തുടരും പ്രതാപത്തോടെ, നമ്മുടെ ടി.എൻ. പ്രതാപനെ വിജയിപ്പിക്കുക ' എന്ന് എഴുതിയിരിക്കുന്നത്. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലിയുടെ പഞ്ചായത്തിലാണിത്.
കഴിഞ്ഞ ദിവസം വെങ്കിടങ്ങ് പഞ്ചായത്തിലും ഇതേ ചുവരെഴുത്തുണ്ടായിരുന്നു. പ്രതാപൻ ഇടപെട്ട് മായ്ച്ചു കളഞ്ഞിരുന്നു. ചുവരെഴുത്തുമായി കോൺഗ്രസിന് ബന്ധമില്ലെന്നും സംഘടനാ തീരുമാനം വന്നാലേ പ്രചാരണം ആരംഭിക്കൂവെന്നും സി.ജെ. സ്റ്റാൻലി പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ഇത്തരം കാര്യങ്ങൾ പാടില്ലെന്ന് പ്രതാപനും ഡി.സി.സി നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രവർത്തകരുടെ ത്രില്ലാകാം
ചുവരെഴുത്ത് പ്രവർത്തകരുടെ ത്രില്ല് കൊണ്ടാകാം. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ല. പാർട്ടി പറഞ്ഞാൽ തൃശൂരിൽ വീണ്ടും മത്സരിക്കും. ഇന്ത്യ മുഴുവൻ ശ്രദ്ധിക്കുന്ന മണ്ഡലമായി തൃശൂർ മാറിയിട്ടുണ്ട്. പ്രവർത്തകർക്ക് വലിയ ആവേശമുണ്ട്. പ്രധാനമന്ത്രി ഇനിയും തൃശൂരിൽ വരണമെന്നാണ് ആഗ്രഹം.
- ടി.എൻ. പ്രതാപൻ എം.പി.