പ്രതിഷേധം രൂക്ഷം, മൂന്നു മന്ത്രിമാർ വയനാട്ടിലേക്ക്, മുഖ്യമന്ത്രി വിളിച്ച ഉന്നതതതല യോഗത്തിൽ തീരുമാനം

Saturday 17 February 2024 7:24 PM IST

കല്പറ്റ: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതിനെ തുടർന്ന് ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെ മൂന്നംഗ സംഘത്തെ വയനാട്ടിലേക്ക് അയയ്ക്കാൻ യോഗത്തിൽ തീരുമാനമായി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യു മന്ത്രി കെ. രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുക.

പ്രശ്നബാധിതവും വന്യമൃഗ ആക്രമണങ്ങൾ രൂക്ഷവുമായ സ്ഥലങ്ങളിൽ 250 ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മന്ത്രിമാരും വയനാട്ടിലെത്തി കളക്ടറേറ്റിൽ യോഗം ചേരാനും തീരുമാനിച്ചു. പ്രശ്നബാധി ത പ്രദേശങ്ങളിൽ കൂടുതൽ വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറി വി. വേണു, ഡി.ജി.പി ഷേയ്ഖ് ദർവേഷ് സാഹിബ്, വനംവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ. ജ്യോതിലാൽ തുടങ്ങിയവർ ഉന്നതതല യോഗത്തിൽ പങ്കെടുത്തു.