ടി.പി.ചന്ദ്രശേഖരൻ വധക്കേസ്: അപ്പീലുകളിൽ ഇന്ന് വിധി

Monday 19 February 2024 1:55 AM IST

കൊച്ചി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ അപ്പീലുകളിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ശിക്ഷിക്കപ്പെട്ട 12 പ്രതികൾ നൽകിയ അപ്പീലും പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിനെതിരെ ടി.പിയുടെ ഭാര്യ കെ.കെ. രമയും നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്.
ആർ.എം.പി സ്ഥാപക നേതാവായ ടി.പി. ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് വടകരയ്ക്കടുത്ത് വള്ളിക്കാട്ട് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മിൽനിന്ന് വിട്ടുപോയി ആർ.എം.പി എന്ന പാർട്ടിയുണ്ടാക്കിയതിൽ പ്രതികൾ പകവീട്ടുകയായിരുന്നെന്നാണ് കേസ്.
എം.സി. അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സി.പി.എം പാനൂർ ഏരിയ കമ്മിറ്റിഅംഗമായിരുന്ന പി.കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നുവർഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. പി.കെ. കുഞ്ഞനന്തൻ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിൽ മരിച്ചു.
36 പ്രതികളിൽ സി.പി.എം നേതാവ് പി. മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെ വിട്ടിരുന്നു.

Advertisement
Advertisement