കേന്ദ്രം തരാനുള്ളത് 13000 കോടി, കോടതിയിൽ പോയതോടെ ഭീഷണിപ്പെടുത്തുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം :കേരളത്തിന് കേന്ദ്രം 13000 കോടിയോളം രൂപ തരാനുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സുപ്രീംകോടതിയിൽ കേസ് നൽകിയതോടെ കേന്ദ്രം സംസ്ഥാനത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. കേന്ദ്രത്തിനെതിരെ എൽ.ഡി.എഫ് മാത്രമല്ല സമരം നടത്തിയത്. വിവിധ സംസ്ഥാനങ്ങൾ സമരം ചെയ്തു. ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചർച്ച ചെയ്ത് തീർത്തുകൂടേ എന്ന് കോടതി വരെ ചോദിച്ചു. അതിന് ശേഷമാണ് കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായത്.
യൂണിയൻ- സ്റ്റേറ്റ് തർക്കം കോടതിയിൽ പോകുന്നത് അത്യപൂർവ്വമാണ്. സംസ്ഥാനത്തിന് പണം ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്നാണ് കേന്ദ്ര നിലപാട്. 13000 കോടി രൂപയോളം കേരളത്തിന് കേന്ദ്രം തരാനുണ്ട്. അങ്ങേയറ്റം ഭരണഘടനാ വിരുദ്ധ നിലപാടാണിത്. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുള്ളത് തരില്ലെന്നാണ് പറയുന്നത്. പണം കിട്ടാതായതോടെ കോടതിയെ സമീപിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.