മധുസൂദനൻ നായർ ധാർമ്മികതയുടെ കവി : പി.എസ്.ശ്രീധരൻ പിള്ള
തിരുവനന്തപുരം: മലയാളത്തിൽ ധാർമ്മികത വിളംബരം ചെയ്ത കവിയാണ് മധുസൂദനൻ നായരെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. കാവ്യ ജീവിത്തതിൽ അരനൂറ്റാണ്ട് പിന്നിട്ട മധുസൂദനൻ നായരെ ആദരിക്കാൻ പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സുദിനം മധുസൂദനം" എന്ന പരിപാടി പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. കവിത പൊതുസ്വത്താണ്. അത് വളരെ മനോഹരമായി ചൊല്ലി കേൾപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും അപാരമാണ്. തലമുറകൾ കഴിഞ്ഞാലും അദ്ദേഹത്തിന്റെ കവിതകൾ നിലനിൽക്കും. മലയാളത്തിലെ കവിതകളെല്ലാം വിദേശനിലവാരത്തിലേക്ക് എത്തണം. ജനാധിപത്യത്തിൽ ജനങ്ങളാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ജേർണലിസം വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മധുസൂദനൻ നായർ നിർവഹിച്ചു. യോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കവി ഗിരീഷ് പുലിയൂർ മധുസൂദനൻ നായരുടെ കവിതകൾ ആലപിച്ചു. സിബി കാട്ടാംമ്പള്ളി, കെ.എൻ.സാനു, സോമശേഖരൻ എന്നിവർ സംസാരിച്ചു.