കേരളത്തിൽ ബി.ജെ.പി രണ്ടക്ക സീറ്റ് നേടും:മോദി
തിരുവനന്തപുരം: കേരളത്തോട് കേന്ദ്രസർക്കാർ ഒരുതരത്തിലുള്ള വിവേചനവും കാട്ടിയിട്ടില്ലെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി രണ്ടക്ക സീറ്റ് നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ കേരള പദയാത്ര സമാപനത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള വികസനത്തിന് കേന്ദ്രം നൽകിയ സംഭാവനകൾ എണ്ണിപ്പറഞ്ഞ മോദി, മതത്തിന്റെയോ ജാതിയുടേയോ പേരിൽ ഒരാൾക്കും കഴിഞ്ഞ പത്തുവർഷവും വിവേചനമോ അവസരനഷ്ടമോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. മൂന്നാം മോദി സർക്കാരിലും അതുണ്ടാകില്ലെന്നത് ഗ്യാരന്റിയാണെന്നും പറഞ്ഞു.
കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തോട് വിവേചനമൊന്നും ഉണ്ടായിട്ടില്ല. കേരളത്തിൽ പാർട്ടി ദുർബലമായിരിക്കുമ്പോഴും സംസ്ഥാനത്തെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്കെന്ന പോലെ കേരളത്തിനും ഒരു കുറവുമില്ലാതെ വികസനത്തിന്റെ പങ്ക് ന്യായമായി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
കേരളത്തിൽ പുതിയ രാഷ്ട്രീയ ചരിത്രമെഴുതാനുള്ള അവസരമാണ് അടുത്ത തിരഞ്ഞെടുപ്പ്. 2019ൽ കേരളം ബി.ജെ.പിക്ക് രണ്ടുശതമാനം വോട്ട് നൽകി. 2024ൽ രണ്ടക്ക സീറ്റ് നൽകും. കാലത്തിന് മുമ്പേ ചിന്തിക്കുന്നവരുടെ നാടാണിത്.
2019ൽ ഒരിക്കൽ കൂടി മോദി എന്നായിരുന്നു മുദ്രാവാക്യം.ഇക്കുറി 400 പ്ളസ് ആണ്. അതിന് കേരളം കൂടെ നിൽക്കുമെന്ന് വിശ്വാസമുണ്ട്. തോൽക്കുമെന്ന് കരുതിയാണ് പ്രതിപക്ഷം കളത്തിലിറങ്ങുന്നത്. അവർക്ക് പറയാനൊന്നുമില്ല. മോദിയെ വിമർശിക്കുന്നതാണ് പ്രധാന അജൻഡ. ഇൗ നെഗറ്റീവ് സമീപനത്തിനൊപ്പം കേരളം നിൽക്കില്ലെന്നും മോദി പറഞ്ഞു.