കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി; ശമ്പളവും പെൻഷനും വൈകില്ല, സാമ്പത്തിക പ്രതിസന്ധിയിൽ താൽക്കാലികാശ്വാസം

Friday 01 March 2024 10:51 AM IST

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 4000 കോടി ലഭിച്ചതോടെ ഓവർഡ്രാഫ്‌റ്റിൽ നിന്ന് ട്രഷറി കരകയറി. ഇതിനാൽ ശമ്പളവും പെൻഷനും വൈകില്ല. 2736 കോടി രൂപയുടെ നികുതി വിഹിതവും ഐജിഎസ്‌ടി വിഹിതവും ചേർന്നതാണ് ഈ 4000 കോടി രൂപ. ധനപ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളും ധനവകുപ്പ് ആലോചിച്ചുവരികയാണ്. ഇതിനായി ട്രഷറിയിൽ കൂടുതൽ പണം എത്തിക്കാനാണ് ശ്രമം.

91 ദിവസം മുതൽ 180ദിവസം വരെ കാലാവധിയുള്ള ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി സംസ്ഥാന സർക്കാർ ഉയർത്തി. മാർച്ച് ഒന്ന് മുതൽ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം. 90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതൽ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് ആറ് ശതമാനവും ഒരുവർഷം മുതൽ രണ്ടുവർഷം വരെ ഏഴ് ശതമാനവും അതിന് മുകളിൽ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതിൽ മാറ്റമില്ല.

സംസ്ഥാനസർക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസർക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാൽ മാർച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 22,000കോടി രൂപയിലധികം ആവശ്യമുണ്ടായിരുന്നു. 13,608കോടി ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നു. ബാക്കി തുക കണ്ടെത്താനാണ് ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ കൂട്ടിയത്. സഹകരണ ബാങ്കുകളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും നിന്ന് കൂടുതൽ പണം കണ്ടെത്താനും ധനവകുപ്പ് ശ്രമിക്കുന്നുണ്ട്.