കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, ആയിരങ്ങളുടെ ആതുരാലയം

Tuesday 05 March 2024 12:02 AM IST

കോഴഞ്ചേരി : ആയിരത്തിലധികം രോഗികൾ ഒ.പിയിൽ ദിവസവും എത്തുന്ന കോഴഞ്ചേരി ജില്ലാആശുപത്രി ആരോഗ്യമേഖലയിലെ വലിയ പ്രതീക്ഷയാണ്. മെച്ചപ്പെട്ട ചികിത്സ തേടി ജില്ലയ്ക്ക് പുറത്തുനിന്നുപോലും രോഗികൾ എത്താറുണ്ട്. സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇതിനായി പഴയ കെട്ടിടം പൊളിച്ചതോടെ ആകെയുള്ള രണ്ട് ബ്ലോക്കുകളിലേക്ക് കാഷ്വാലിറ്റിയടക്കമുള്ള പ്രവർത്തനങ്ങൾ മാറ്റിയത് നേരിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു. കൂടുതൽ പരിചരണം ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് ഇവിടെ നിന്ന് റഫർ ചെയ്യും. നേരത്തെ 236 കിടക്കകളുണ്ടായിരുന്നു, ഇപ്പോൾ അത് 186 ആയി ചുരുങ്ങി. മുമ്പ് വാർഡായിരുന്ന എ ബ്ലോക്കിൽ ഇപ്പോൾ കാഷ്വാലിറ്റിയും ലാബും ഇ.സി.സി.ജി യൂണിറ്റും പ്രവർത്തിക്കുന്നു. ബി ബ്ലോക്കിലാണ് ഒ.പിയും ലേബർ റൂമും വനിതകളുടെ വാർഡും പ്രവർത്തിക്കുന്നത്.

സൂപ്പർ അല്ല, സ്പെഷ്യാലിറ്റി മാത്രം

സ്പെഷ്യാലിറ്റി ഒ.പി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് ഒഴിച്ചാൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഉള്ള സർക്കാർ ആശുപത്രികൾ ജില്ലയിൽ ഇല്ല. ഇതിനായി സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുകളേയുമാണ് ആശ്രയിക്കുന്നത്.

ഒഴിവുകളുണ്ട്, ജീവനക്കാരില്ല

ജില്ലാ ആശുപത്രിയിൽ ആകെ 33 ഡോക്ടർമാരാണുള്ളത്. ഡോക്ടർമാരുടെ നിരവധി ഒഴിവുകളും നികത്താനുണ്ട്. 12 ഹെഡ് നഴ്സുമാരും ഗ്രേഡ് വൺ 16 പേരും ഗ്രേഡ് ടു വിൽ 31 പേരുമാണുള്ളത്. ഇവയിൽ എല്ലാം ഓരോ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എച്ച്.എം.സി, എൻ.എച്ച്.എം നഴ്സുമാർ 13 പേരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.

ഡോക്ടർമാരുടെ ഒഴിവുകൾ

ഫിസിഷൻ : 1,

സർജൻ : 1,

ഒഫ്താൽമോളജിസ്റ്റ് : 1,
ഗൈനക്കോളജിസ്റ്റ് : 1,

അസി.സർജൻ : ഒന്ന്,

സി.എം.ഒ : ഒന്ന്

നിർമ്മാണം നടക്കുന്ന കെട്ടിടങ്ങൾ

30.25 കോടി രൂപ ചെലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഒ.പി ഡയഗ്‌നോസ്റ്റിക് ബ്ലോക്ക് കെട്ടിടം നിർമിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറിൽ 49 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ്‌സെന്ററും ഉൾപ്പെടുന്നു. 2.46 കോടി രൂപ ചെലവഴിച്ചാണ് ഡെഡിക്കേറ്റഡ് ഐ യൂണിറ്റ് നിർമ്മിക്കുന്നത്.

വേണ്ടത്

ബ്ലഡ് ബാങ്ക്

ഏറെ തിരക്കുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്കില്ല. 90 യൂണിറ്റ് സൂക്ഷിക്കാൻ പറ്റിയ ബ്ലഡ് സ്റ്റോർ മാത്രമാണ് ഉള്ളത്. അടിയന്തര ഘട്ടങ്ങളിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് പതിവ്.

സി.ടി സ്കാൻ, എം.ആർ.ഐ

സി.ടി സ്കാനും എം.ആർ.ഐ സ്കാനിംഗിനും ആശുപത്രിക്ക് പുറത്തുള്ള ലാബുകളെയാണ് രോഗികൾ ആശ്രയിക്കുന്നത്. എക്സറേ ഒഴികെ മറ്റ് സൗകര്യങ്ങളൊന്നും ഇവിടെയില്ല.

Advertisement
Advertisement