'എന്റെ അച്ഛൻ അനുഭവിച്ചതെല്ലാം നേരിട്ട് കണ്ടിട്ടുണ്ട്, എന്തുവന്നാലും ഈ പാർട്ടിയിൽ തന്നെ നിന്ന് മരിക്കാനാണ് ആഗ്രഹം'; പത്മജയുടെ അന്നത്തെ വാക്കുകൾ

Thursday 07 March 2024 2:48 PM IST

തൃശൂർ: ബി ജെ പിയിലേക്ക് പോകുകയാണെന്നുള്ള പത്മജ വേണുഗോപാലിന്റെ പ്രഖ്യാപനം വളരെ അപ്രതീക്ഷിതമായിരുന്നു. പത്മജ മുൻപ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില പരാമർശങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തന്റെ അച്ഛൻ അനുഭവിച്ചതെല്ലാം നേരിൽ കണ്ടിട്ടുണ്ടെന്നും ഒരു കാരണവശാലും മറ്റൊരു പാർട്ടിയിലേക്ക് പോകില്ലെന്നുമായിരുന്നു അവർ അന്ന് പറഞ്ഞത്. ഈ പാർട്ടിൽ നിന്ന് തന്നെ മരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു.

പത്മജ വേണുഗോപാലിന്റെ വാക്കുകൾ

'എന്റെ അച്ഛൻ എപ്പോഴും ദൈവത്തോട് മാത്രമേ പരാതി പറയാറുള്ളൂ. മക്കളോട് പോലും പറയാറില്ല. പുറത്തേക്ക് ഞാൻ ഒരിക്കലും പോകില്ല. എനിക്ക് മനസ് മടുത്താൽ, കുടുംബത്ത് പോയിരുന്നാൽ മനസമാധാനമായി ജീവിക്കാം. ഓഫറുകൾ വന്നിട്ടുണ്ടോയെന്നൊന്നും പുറത്തുപറയാൻ പറ്റില്ലല്ലോ. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കും. ഞാൻ അങ്ങനത്തെയൊന്നും പുറത്തുപറയാറില്ല. എന്തുവന്നാലും ഈ പാർട്ടിയിൽ തന്നെ നിന്ന് മരിക്കാനാണ് ആഗ്രഹിക്കുന്നത്.

കോൺഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്ന് പത്മജ വേണുഗോപാൽ നേരത്തെ പ്രതികരിച്ചിരുന്നു. മടുത്തിട്ടാണ് പാർട്ടി വിടുന്നതെന്നും ബിജെപി പ്രവേശനം വൈകിട്ട് അഞ്ച് മണിക്കാണെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പാർട്ടിക്ക് ഏറ്റവും അത്യാവശ്യം നല്ല നേതാവാണെന്നും മോദിയിൽ കണ്ടത് അത്തരത്തിലെ നല്ല നേതൃത്വപാടവമാണെന്നും പത്മജ കൂട്ടിച്ചേർത്തു.

Advertisement
Advertisement