ഇരട്ടക്കൊലപാതകം: അന്ധവിശ്വാസം മുതലെടുത്ത് നിതീഷ് എല്ലാം വരുതിയിലാക്കി
കട്ടപ്പന: സാഗര ജങ്ഷനിലെ സ്വന്തം വീട്ടിൽ കഴിയുന്ന സമയത്ത് അയൽവാസികളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലർത്തിയിരുന്ന നെല്ലിപ്പള്ളിൽ വിജയനും ഭാര്യ സുമയും പെട്ടെന്നാണ് ഇവരിൽ നിന്നെല്ലാം അകന്നത്. പുറംലോകവുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ച് വീട്ടിൽ കഴിച്ചുകൂട്ടി. കൊലക്കേസിൽ ഇപ്പോൾ പിടിയിലായ നിതീഷ് അന്ന്സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. വിജയന്റെ കുടുംബവുമായി അടുപ്പം സ്ഥാപിച്ച നിതീഷാണ് എല്ലാവരിൽ നിന്നും ഇവരെ അകറ്റിയത്. അന്ധവിശ്വാസത്തിലും ആഭിചാര ക്രിയകളിലും വിശ്വസിച്ചിരുന്ന വിജയനും സുമയും നിതീഷിന്റെ വരുതിയിലായി. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു നിതീഷിന്റെ ഇടപെടൽ. നിധീഷിൽ വിജയന്റെ മകൾക്കുണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തിയതും മന്ത്രവാദത്തിന്റെ മറവിലാണെന്ന് സംശയിക്കപ്പെടുന്നു. നവജാത ശിശുവിന്റെ മരണം സംബന്ധിച്ച് തുടരന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ.
2016ൽ വീടും സ്ഥലവും വിറ്റപ്പോഴും മറ്റാരും അറിഞ്ഞിരുന്നില്ല.
പിന്നീട് പലസ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചശേഷമാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വാടക വീട്ടിലേക്ക് മാറിയത്. സ്ഥിരമായി പലയിടങ്ങളിലായി കാണാറുണ്ടായിരുന്ന വിജയനെ കാണാതായി. മകൻ വിഷ്ണുവിനെയും ചില സ്ഥലങ്ങളിൽ വളരെ വിരളമായി കണ്ടതൊഴിച്ചാൽ യാതൊരു ബന്ധവുമില്ലാതെയായി. കക്കാട്ടുകടയിലെ വീട്ടിൽ പുറംലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാൻ സുമയെയും മകൾ വിദ്യ യെയും നിതീഷും വിഷ്ണുവും അനുവദിച്ചിരുന്നില്ല. വർക്ക്ഷോപ്പിൽ മോഷണത്തിന് ശ്രമിക്കവേയാണ് നിതീഷും വിഷ്ണുവും നാട്ടുകാരുടെ പിടിയിലായതും പൊലീസിന് കൈമാറിയതും.