25 ലക്ഷം വോട്ടർമാർ റെഡി, വ്യാജവാർത്തകളെ തുരത്തും

Wednesday 20 March 2024 12:02 AM IST
തിരഞ്ഞെടുപ്പ്

@ സുരക്ഷയൊരുക്കാൻ സി.ആർ.പി.എഫ് സംഘം

കോഴിക്കോട്: വടകര, കോഴിക്കോട്, വയനാട് നിയോജക മണ്ഡലങ്ങളിലായി ജില്ലയിലുള്ള 25 ലക്ഷം വോട്ടർമാർക്കും വോട്ടു ചെയ്യാനുള്ള എല്ലാസംവിധാനങ്ങളും ഒരുക്കുന്നതായി ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗ് പറഞ്ഞു.

ജില്ലയിൽ 2230 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുള്ളതെന്നും ഇതിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളും ഉൾപ്പെടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ പോളിംഗ് സ്റ്റേഷനുകൾക്ക് പുറമേ 1500 വോട്ടർമാരിൽ കൂടുതലുള്ള പോളിംഗ് സ്റ്റേഷന് അനുബന്ധമായി ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. 1500 ൽ കൂടുതൽ വോട്ടർമാരുള്ള 25 മുതൽ 30 ശതമാനം വരെ പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമോരുക്കുന്ന 12 ഡി ഫോമുകൾ ബി.എൽ.ഒ വഴി ഏപ്രിൽ രണ്ടു വരെ സ്വീകരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കൽ മാർച്ച് 25 വരെ ഉണ്ടാകും. അതിനുശേഷവും പേര് ചേർക്കാമെങ്കിലും വോട്ടർപട്ടികയിൽ പേര് ഉൾപ്പെടില്ല. വോട്ടർപട്ടികയിൽ പേരുള്ളവരിൽ തിരഞ്ഞെടുപ്പ് കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് പോലുള്ള മറ്റ് അംഗീകൃത കാർഡുകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ ഒരു തടസ്സവുമില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

@ സി.ആർ.പി.എഫ് ഇന്നെത്തും


തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.ആർ.പി.എഫിന്റെ ഒരു സംഘം ഇന്ന് നഗരത്തിൽ എത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ അറിയിച്ചു. കോഴിക്കോട് റൂറലിൽ ഒരു സംഘം എത്തിക്കഴിഞ്ഞു. സി.ആർ.പി.എഫിന്റെ റൂട്ട് മാർച്ചും വരും ദിവസങ്ങളിൽ ഉണ്ടാകും. നഗരത്തിന്റെ ജില്ലാതിർത്തിയിൽ പൊലീസ് ഒമ്പത് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കും. ഇതിൽ കൂടുതലും മലപ്പുറം അതിർത്തിയിലായിരിക്കും.

@ വ്യാജ വാർത്തകൾക്കെതിരെ കർശന നടപടി

വ്യാജ വാർത്തകൾ, തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ പൊലീസ് സോഷ്യൽ മീഡിയ സെല്ലിന്റെ 9497942711 നമ്പറിൽ അറിയിക്കാം. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 ടോൾ ഫ്രീ നമ്പറിലും പരാതിപ്പെടാം. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) വ്യാജവാർത്തകൾ നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യും. സിറ്റി പൊലീസിന്റെ സോഷ്യൽ മീഡിയ സെല്ലും ഇതിനായി ഹെൽപ്‌ലൈൻ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി.

Advertisement
Advertisement