ആശ്വാസവും തിരിച്ചടിയും: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിക്ക് തുടരാമെന്ന് ഹൈക്കോടതി, കാലടിയിൽ ഇടപെട്ടില്ല
കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി ഡോ. എംകെ ജയരാജിനെ പുറത്താക്കിയ ഗവർണറുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. എന്നാൽ കാലടി വിസി ഡോ. എംവി നാരായണനെ പുറത്താക്കിയ നടപടിയിൽ കോടതി ഇടപെട്ടില്ല. സ്ഥാനമൊഴിയണമെന്ന് ഗവർണറുടെ ഉത്തരവിനെതിരെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. കാലിക്കറ്റ് സർവകലാശാലയുടെ സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും സംസ്കൃത വിസി നിയമനത്തിന് ഒരാളെ മാത്രം ശുപാർശ ചെയ്തതും യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്തിയാണ് ഗവർണർ ഇരുവരെയും പുറത്താക്കിയത്. ഇതിനെതിരെയാണ് രണ്ടുപേരും ഹൈക്കോടതിയെ സമീപിച്ചത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസിയെ പുറത്താക്കിയ നടപടി സ്റ്റേ ചെയ്തത്.
കെടിയു വിസിയായിരുന്ന ഡോ. രാജശ്രീയെ നിശ്ചിത യുജിസി യോഗ്യതയില്ലാത്തതിന്റെ പേരിൽ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഈ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി സ്വീകരിക്കുകയായിരുന്നു.
തനിക്ക് യോഗ്യതയുണ്ടെന്നും സെർച്ച് കമ്മിയിൽ നിന്ന് ഏറ്റവും യാേഗ്യനായ ഒരാളുടെ പേരെന്ന നിലയിലാണ് തന്റെ പേര് ശുപാർശ ചെയ്യാൻ തീരുമാനിച്ചതെന്നും ഇതിൽ ചട്ടലംഘനം ഇല്ലെന്നുമായിരുന്നു കാലടി സംസ്കൃത സർവകലാശാല വിസി കോടതിയിൽ പറഞ്ഞത്. എന്നാൽ ഇതിൽ കോടതി ഇടപെട്ടില്ല. നേരത്തേ കേസിന്റെ വാദം കേൾക്കെ അക്കാദമിക കാര്യങ്ങളല്ല യുജിസി ചട്ടങ്ങളുടെ ലംഘനമാണ് വിഷയമെന്നും സെർച്ച് കമ്മിറ്റിയിൽ ഒന്നിലധികം പേരുടെ പാനലിനെ ഗവർണർക്കും നിർദ്ദേശിക്കാമെന്നല്ലേ യുജിസി ചട്ടമെന്നും കോടതി വാക്കാൽ ചോദിച്ചിരുന്നു.
സർക്കാർ ഭരണസംവിധാനത്തിന്റെ ഭാഗമായ ചീഫ് സെക്രട്ടറി സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായിരുന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ചട്ടലംഘനമായി ചാൻസലറായ ഗവർണർ കണ്ടെത്തിയിരുന്നത്. അന്നത്തെ ചീഫ് സെക്രട്ടറി അക്കാദമിക മികവ് പുലർത്തിയിരുന്ന വ്യക്തിയാണെന്നും വിസിയുടെ താൽക്കാലിക ചുമതല വഹിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.