റാഗിംഗ് പരാതി: പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ റാഗിംഗിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2023ലെ റാഗിംഗിന്റെ പേരിൽ ആന്റി റാഗിംഗ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. ഈ സസ്‌പെൻഷനാണ് ഇപ്പോൾ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാണ് ഹൈക്കോടതി സസ്‌പെൻഷൻ സ്റ്റേ ചെയ്തത്.
പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെയാണ് 2023ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് അമരേഷ് ബാലി, അജിത് എന്നീ വിദ്യാർത്ഥികൾക്കെതിരെ ആന്റി റാഗിംഗ് കമ്മിറ്റി നടപടി എടുത്തത്. ഇതിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ചില വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതിനൊപ്പം പഴയ സംഭവവുമായി ബന്ധപ്പെട്ട് തങ്ങളെയും സസ്‌പെൻഡ് ചെയ്തതിനെതിരെയായിരുന്നു വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചത്.