അബ്ദുൾ റഹീമിന്റെ ജീവൻ രക്ഷിക്കാൻ പണം സമാഹരിക്കാൻ ബോചെ
കൊച്ചി: സൗദിയിൽ വധശിക്ഷ വിധിക്കപ്പെട്ട കോഴിക്കോട് ഫറൂക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ ജീവൻ രക്ഷിക്കാൻ 34 കോടി രൂപ സമാഹരിക്കാൻ ശ്രമം നടത്തുമെന്ന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ(ബോചെ). ഇതിനായി തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവോരങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ ജനങ്ങളോട് സഹായം തേടുമെന്ന് കൊച്ചിയിലെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മോചനദ്രവ്യം നൽകാനുള്ള കാലാവധി നീട്ടാൻ സൗദി അധികൃതരുമായി നയതന്ത്ര ഇടപെടൽ നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകും. ദുബായിൽ പുതുതായി ആരംഭിച്ച ബോചെ ടീയുടെ വില്പനയിലൂടെ ലഭിക്കുന്ന ലാഭം മുഴുവൻ അതത് ദിവസം റഹീമിന്റെ ജീവനുവേണ്ടി മാറ്റിവയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഒരു കോടി രൂപ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി റഹീമിനു നൽകും.
അറബിയുടെ ഭിന്നശേഷിക്കാരനായ 15 വയസുള്ള മകനെ പരിചരിച്ചിരുന്ന റഹീമിന്റെ കൈ അറിയാതെ തട്ടി കുട്ടിയുടെ കഴുത്തിൽ ഭക്ഷണവും വെള്ളവും നൽകാൻ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറി മരിച്ചതിലാനാണ് വധശിക്ഷ വിധിച്ചത്. ഏപ്രിൽ 16ന് മുൻപാണ് മോചനദ്രവ്യമായ 34 കോടി നൽകേണ്ടത്.
സംഭാവന നൽകേണ്ട അക്കൗണ്ട് വിവരങ്ങൾ bobychemmanur എന്ന ഫേസ്ബുക്ക് പേജിലും, boche എന്ന ഇൻസ്റ്റഗ്രാം പേജിലും ഏപ്രിൽ ഒന്നു മുതൽ ലഭ്യമാകും