കോഴിക്കോട്ട് പതിമൂന്നുകാരന് ജപ്പാൻ ജ്വരം, മനുഷ്യനിൽ സ്ഥിരീകരിക്കുന്നത് അപൂർവമായി

Sunday 31 March 2024 1:19 PM IST

കോഴിക്കോട്: മനുഷ്യരിൽ അപൂർവമായി മാത്രം കാണുന്ന ജപ്പാൻ ജ്വരം കോഴിക്കോട് സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിൽ ഏഴാം വാർഡിലെ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കാണ് ഈ രോഗം സാധാരണയായി പകരുന്നത്. അപൂർവമായിമാത്രമേ മനുഷ്യരിലേക്ക് പകരാറുളളൂ. ക്യൂലക്സ് ഇനത്തിലെ കൊതുകുകളാണ് രോഗം പകർത്തുന്നത്. പനി, തലവേദന എന്നിവയ്‌ക്കൊപ്പം മറ്റ് ശാരീരിക അസ്വസ്ഥതകളും ലക്ഷണങ്ങളായി കാണുന്നു.

പ്രദേശത്ത് മറ്റാർക്കും രോഗംസ്ഥിരീകരിച്ചതായി റിപ്പോർട്ടില്ല. എന്നാൽ പനിബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രദേശം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധപ്രവർത്തനം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആശാപ്രവർത്തകരും ഇതിൽ പങ്കാളികളാവുന്നുണ്ട്.