മൂന്ന് വയസുകാരൻ വണ്ടിയോടിക്കുന്നു! എഐ ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതിന് പിന്നാലെ പിതാവിന്റെ ലൈസൻസ് സസ്‌‌പെൻഡ് ചെയ്‌തു

Wednesday 03 April 2024 4:42 PM IST

മലപ്പുറം: മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തിൽ പിതാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. കോഴിക്കോട് പുറക്കാട്ടിരിയിലാണ് സംഭവം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്‌തഫയുടെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.

കഴിഞ്ഞ മാസം പത്തിനായിരുന്നു സംഭവം. മൂന്ന് വയസുള്ള മകനെ മടിയിലിരുത്തിയാണ് മുസ്‌തഫ വണ്ടിയോടിച്ചിരുന്നത്. എ ഐ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് ആർടിഒ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. ദൃശ്യങ്ങളിൽ ഡ്രൈവറുടെ കാഴ്‌ച മറയ്‌ക്കുന്ന തരത്തിലാണ് കുട്ടിയുള്ളത്. എന്നാൽ,മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയ്ക്ക് കുട്ടി കരഞ്ഞപ്പോൾ മടിയിലിരുത്തിയതായിരുന്നു എന്നാണ് മുസ്‌തഫയുടെ വിശദീകരണം.

നാല് ലൈൻ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം. ഈ റോഡിലൂടെ ഒരു കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കുട്ടിയ്‌ക്കൊപ്പം സ്റ്റിയറിംഗ് പിടിച്ച് വാഹനം ഓടിക്കുന്നത് മറ്റു യാത്രക്കാർക്ക് അപകടത്തിന് കാരണമാകും. മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോർവാഹനങ്ങൾ ഉപയോ​ഗിക്കുന്നതിന് അയോ​ഗ്യത കൽപ്പിച്ചതെന്നും ആർടിഒ വ്യക്തമാക്കി.

ഇതിന് മുമ്പ് എഐ ക്യാമറ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശിയുടെ മോട്ടോർസൈക്കിൾ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഒരാൾ മൂന്നുപേരെ ബൈക്കിലിരുത്തി മുൻഭാഗത്തെ രജിസ്‌ട്രേഷൻ നമ്പർ ഒരുകൈകൊണ്ട് മറച്ചുപിടിച്ച് വാഹനമോടിച്ചതായാണ് എഐ ക്യാമറയിൽ പതിഞ്ഞത്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌‌തത് കൂടാതെ എടപ്പാളിലുള്ള ഐഡിടിആറിലും അയച്ചു.