സ്വകാര്യ ബസിടിച്ച് തെറിപ്പിച്ചു, ശരീരത്തിലൂടെ ടയർ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Tuesday 09 April 2024 4:54 PM IST

കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊല്ലത്താണ് സംഭവം. മങ്ങാട് താന്നിക്കമുക്കിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ദാരുണമായ അപകടമുണ്ടായത്. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇടുങ്ങിയ റോഡിലൂടെ പോയ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു.

ബസിടിച്ച ശേഷം ബൈക്കിൽ നിന്നും തെറിച്ചുവീണ മോഹനന്റെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കിൽ ഇടിച്ചെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നിലൂടെ വന്ന ബസ് മോഹനന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ ദിവസം വർക്കലയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചിരുന്നു. സ്വകാര്യ ബസുകളുടെ അമിതവേഗത മൂലം നിരത്തുകളിൽ പൊലിയുന്നത് വിലപ്പെട്ട ജീവനുകളാണ്. ഇന്നലെ രാവിലെ 6ഓടെ വർക്കല മൈതാനം - റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ചായിരുന്നു അപകടം. കായിക്കര കോവിൽത്തോട്ടം വൃന്ദാവനം വീട്ടിൽ എം.പ്രതിഭയാണ് (46) മരിച്ചത്.കൊല്ലത്തു നഴ്സിംഗിന് പഠിക്കുന്ന മകൾ വിഷ്ണുപ്രിയയെ ട്രെയിൻ കയറ്റി വിടാൻ ഭർത്താവ് വിജയകുമാറിനൊപ്പം സ്കൂട്ടറിൽ വർക്കലയിലേക്ക് വരുമ്പോഴായിരുന്നു അത്യാഹിതം.

വിജയകുമാറാണ് ഹോണ്ട ആക്‌റ്റീവ സ്കൂട്ടറോടിച്ചിരുന്നത്. മകൾ നടുക്കും പ്രതിഭ ഏറ്റവും പിന്നിലുമാണ് ഇരുന്നത്. സ്‌കൂട്ടറിനെ ഓവർ ടേക്ക് ചെയ്യവെ ബസിന്റെ പിൻഭാഗം സ്കൂട്ടറിൽ തട്ടി.റോഡിലേക്ക് തെറിച്ചുവീണ പ്രതിഭയുടെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റു.വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വിജയകുമാറിനും മകൾക്കും നിസാര പരിക്കേറ്രു.കൈയ്ക്കും കാലിനുമാണ് മുറിവേറ്റത്.എന്നാൽ ഗുരുതരമല്ല. കെട്ടിട നിർമ്മാണ തൊഴിലാളിയാണ് വിജയകുമാ‌ർ. ഹരിതകർമ്മ സേനയിലെ താത്കാലിക ജീവനക്കാരിയാണ് പ്രതിഭ.

Advertisement
Advertisement