എൽ.ഡി.എഫും യു.ഡി.എഫും വർഗീയ ധ്രുവീകരണത്തിന് : കെ.സുരേന്ദ്രൻ

Saturday 13 April 2024 12:55 AM IST

കൽപ്പറ്റ: ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പൗരത്വ നിയമവും കേരള സ്‌റ്റോറിയും മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്. മുസ്ലിംങ്ങളെ ആശങ്കയിലാക്കി വരുതിയിലാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ മതന്യൂനപക്ഷം ഒറ്റ ബ്ലോക്കല്ലെന്ന് ഭരണപക്ഷവും പ്രതിപക്ഷവും മനസിലാക്കണം. കരുവന്നൂരിലെ ഇ.ഡി അന്വേഷണത്തെപ്പറ്രിയോ, സി.പി.എമ്മിന്റ കള്ളപ്പണ അക്കൗണ്ടുകളെ പറ്റിയോ പിണറായി വിജയൻ മിണ്ടുന്നില്ല. പാനൂർ ബോംബ് നിർമ്മാണത്തെപ്പറ്റി അറിഞ്ഞ ഭാവം നടിക്കുന്നില്ല. വിഷുവിന് മുമ്പ് സർക്കാരിന് ക്ഷേമ പെൻഷൻ പോലും കൊടുത്തു തീർക്കാൻ സാധിക്കുന്നില്ല. തൊഴിലുറപ്പ് വിഹിതം കൊടുക്കുന്നില്ല. വന്യമൃഗ ശല്യത്തെ കുറിച്ച് രണ്ട് പാർട്ടികൾക്കും മറുപടിയില്ല.

. രാഹുൽ ഗാന്ധി എത്ര തവണ വയനാട്ടിൽ വന്നു? ആനി രാജ നമ്മൾ പരസ്പരം മത്സരിക്കരുതെന്ന വിചിത്ര വാദം ഉന്നയിച്ചു. വന്യജീവി പ്രശ്നം രാഹുൽ ഗാന്ധി എന്താണ് പാർലമെന്റിൽ ഉന്നയിക്കാത്തത്? വയനാടിന് വേണ്ടി എം.പി എന്ത് ചെയ്തു. മാദ്ധ്യമങ്ങൾ ഇതെല്ലാം തമസ്‌ക്കരിക്കുകയാണ്. . ആദിവാസികൾക്ക് പട്ടയം കൊടുക്കുമെന്ന് പറഞ്ഞിട്ട് സർക്കാർ കൊടുത്തില്ല-

സുരേന്ദ്രൻ പറഞ്ഞു..

Advertisement
Advertisement