ഒടുവിൽ കേരളം ചോദിച്ചു, തെങ്ങുകൃഷിക്ക് സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 36.05 കോടി
കൊച്ചി: സംസ്ഥാന കൃഷിവകുപ്പിന് ഒടുവിൽ കർത്തവ്യ ബോധമുദിച്ചു. വർഷങ്ങൾക്കുശേഷം തെങ്ങുപുനരുദ്ധാരണ പദ്ധതി, നാളികേര നഴ്സറി, ജൈവവളം യൂണിറ്റ് എന്നിവയ്ക്കടക്കം 36.05 കോടിയുടെ ഫണ്ടിനായി കേന്ദ്ര നാളികേര വികസന ബോർഡിനെ സമീപിച്ചു. ബോർഡ് അനുവദിച്ച ഫണ്ട് പൂർണമായി വിനിയോഗിക്കാതെ കേരളം തിരിച്ചടച്ചെന്നും കൂടുതൽ സഹായം ചോദിച്ചില്ലെന്നും പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാറില്ലെന്നും 'കേരളകൗമുദി' കഴിഞ്ഞ 10ന് മുഖ്യവാർത്തയായി നൽകിയിരുന്നു. തുടർന്നാണ് അടിയന്തര നടപടി.
കൃഷിവകുപ്പ് ഡയറക്ടർ ഇ മെയിലായി നാളികേര വികസന ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്ക് പ്രൊപ്പോസൽ അയയ്ക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാകും ഫണ്ട് അനുവദിക്കുക. ഇതിൽ നാളികേര നഴ്സറിക്ക് സംസ്ഥാന വിഹിതമായി 1.6 കോടി നൽകണം.
കർണാടകയും തമിഴ്നാടും മാർച്ചിൽതന്നെ പ്രൊപ്പോസൽ നൽകിയിരുന്നു. ആന്ധ്രാപ്രദേശാണ് ഇനി നൽകാനുള്ളത്. മൂന്ന് സംസ്ഥാനങ്ങളും പ്രൊപ്പോസലുകൾ സമർപ്പിച്ചും അധികഫണ്ട് ചോദിച്ചുവാങ്ങിയും മുന്നേറുമ്പോൾ കേരളം ചോദിക്കാതെ കിട്ടുന്ന ചെറിയതുകപോലും കൃത്യമായി വിനിയോഗിക്കാറില്ലായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം ലഭിച്ചത് 2.88 കോടി മാത്രമാണ്. അധിക വിഹിതം ആവശ്യപ്പെട്ടതുമില്ല.
2017-18 മുതൽ 2021-22വരെ അനുവദിച്ച തുക നിശ്ചിത സമയത്തിനകം വിനിയോഗിക്കാത്തതിനാലാണ് 8.02 കോടി കേരളത്തിന് തിരിച്ചടയ്ക്കേണ്ടിവന്നത്. 2018ലെ പ്രളയവും 2019ലെ വെള്ളപ്പൊക്കവും തുടർന്നുണ്ടായ കൊവിഡും ഫണ്ട് വിനിയോഗത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം.
കേരളം ആവശ്യപ്പെട്ടത്
തെങ്ങുപുനരുദ്ധാരണ പദ്ധതി;
6000 ഹെക്ടർ: 26.85 കോടി
പ്രദർശനത്തോട്ടം;
3000 ഹെക്ടർ: 5.25 കോടി
ജൈവവളം യൂണിറ്റ്;
1000 എണ്ണം, 0.75 കോടി
നാളികേര നഴ്സറി;
3.2 കോടി
ആകെ: 36.05 കോടി