പെങ്ങൾക്ക് ജോലി വാങ്ങിക്കൊടുത്തത് മമ്മൂക്ക; അനന്തരവന് ഋഷിദേവ് എന്ന് പേരിട്ടത് മറ്റൊരു സൂപ്പർ താരമെന്ന് പ്രശാന്ത് അമരവിള
വിനീത് ശ്രീനിവാസന്റെ 'വർഷങ്ങൾക്ക് ശേഷം' തീയേറ്ററുകളിൽ ഹൗസ്ഫുള്ളായി ഓടുകയാണ്. ഇതിനിടയിൽ സെറ്റ് അസോസിയേറ്റായ പ്രശാന്ത് അമരവിള കൗമുദി മൂവീസിന് നൽകിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സിനിമയുടെ സെറ്റിലെ രസകരമായ സംഭവങ്ങളൊക്കെ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അമുഖത്തിനിടയിൽ വീട്ടിലെ ചുമരിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പ്രശാന്ത് അവതാരകയ്ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. ഏറ്റവും നടുവിലത്തെ ഫ്രെയിമിൽ പെങ്ങളുടെ കുട്ടിയുടെ ചിത്രമാണുള്ളത്. ചുറ്റും മോഹൻലാൽ, മമ്മൂട്ടി, ജയറാം, പാർവതി, മഞ്ജു വാര്യർ, ആസിഫലി, ഉർവശി, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ബിജു മോനോൻ അടക്കമുള്ളവർക്കൊപ്പമുള്ള പ്രശാന്തിന്റെ ചിത്രവും ഉണ്ട്.
വിനീത് ശ്രീനിവാസനുമായിട്ടാണ് ഏറ്റവും കമ്പനിയെന്ന് പ്രശാന്ത് പറയുന്നു. "ആസിഫിക്കയാണ് പെങ്ങളുടെ മകന് ഋഷിദേവ് എന്ന പേരിട്ടത്. കുഞ്ഞെൽദോ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു ഇത്. പെങ്ങൾക്ക് ജോലി വാങ്ങിക്കൊടുത്തത് മമ്മൂക്കയാണ്."- പ്രശാന്ത് പറഞ്ഞു.
ജയറാമിനൊപ്പം ജോലി ചെയ്‌തിട്ടില്ലെന്നും പൂമരം സെറ്റിൽ വച്ചാണ് ഒന്നിച്ചുള്ള ചിത്രമെടുത്തതെന്നും പ്രശാന്ത് പറഞ്ഞു. ജയറാമിനേക്കാൾ കാളിദാസനുമായിട്ടാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.