എഐ ക്യാമറ പിടിച്ചിട്ടും പിഴ അടയ്ക്കാൻ നോട്ടീസ് വന്നില്ലേ; ആശ്വസിക്കേണ്ട, കുടുംബം വിൽക്കേണ്ടിവരും: ഗതാഗത വകുപ്പ് പറയുന്നത്

Thursday 18 April 2024 9:32 AM IST

കോഴിക്കോട്: എ.ഐ. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പിഴയ്ക്കുള്ള നോട്ടീസ് അയയ്ക്കുന്ന കാര്യത്തിൽ കാലതാമസമുണ്ടാകാറുണ്ടെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

നോട്ടീസ് ലഭിക്കാൻ കാലതാമസമുണ്ടായെന്ന് പറഞ്ഞ് നിയമലംഘനം സാധൂകരിക്കാൻ കഴിയില്ല. സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കൃത്യമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ലഭിക്കാൻ കാലതാമസമുണ്ടായതു കാരണം ഭീമമായ പിഴത്തുക അടയ്‌ക്കേണ്ടി വന്നുവെന്ന പരാതിയിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് ആർ.ടി.ഒ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.

എ.ഐ ക്യാമറ നിയമലംഘനം കണ്ടെത്തുമ്പോൾ തന്നെ ഇ-ചെലാൻ സ്വയമേവ പുറപ്പെടുവിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ നടപടികൾ പൂർത്തിയായാൽ, വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് പോകും. തുടർന്ന് ചെലാൻ കോപ്പിയും നിയമലംഘനത്തിന്റെ ഫോട്ടോയും വാഹന ഉടമയ്ക്ക് അയച്ചുകൊടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.