ആശ്വാസതീരത്ത് ആൻ ടെസ, ഇസ്രയേൽ കപ്പൽ ജീവനക്കാരി നാട്ടിലെത്തി

Friday 19 April 2024 4:20 AM IST

ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേലി കപ്പലിൽ നിന്ന് മോചിതയായി ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആൻ ടെസ ജോസഫിനെ കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ ടി.ആർ. മിഥുൻ സ്വീകരിക്കുന്നു.

കൊച്ചി /കോട്ടയം : ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ജീവനക്കാരി തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് ഇന്നലെ നാട്ടിലെത്തി.

ഉച്ചയ്ക്ക് 3.30 ന് ദോഹയിൽ നിന്നുള്ള വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ആൻ ടെസയെ കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ മിഥുൻ സ്വീകരിച്ചു. തുടർന്ന് വിമാനത്താവളത്തിൽ കാത്തുനിന്ന മാതാപിതാക്കളായ ബിജു എബ്രഹാമിനും, ബീന ബിജുവിനുമൊപ്പം ഇന്നലെ രാത്രി എട്ടോടെ കോട്ടയം കൊടുങ്ങൂരിലെ പുതിയ വീട്ടിലെത്തി. ഏതാനും ദിവസം മുമ്പാണ് കുടുംബം ഇവിടെ താമസമാക്കിയത്. അവശേഷിക്കുന്ന 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ടെഹ്റാനിലെ ഇന്ത്യൻ എംബസിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ആൻ ടെസ ജോസഫ് കൊച്ചിയിൽ എത്തിയത് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് എക്സിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു മാസമായി ഡോക്ക് കേഡറ്റായി എം.എസ്.സി ഏരീസ് എന്ന കപ്പലിൽ ജോലി ചെയ്യുകയായിരുന്നു ആൻ. ഇസ്രയേൽ - ഇറാൻ സംഘർഷം മൂർഛിച്ചതിനെ തുടർന്ന് ഏപ്രിൽ 13 നാണ് ഇറാൻ സൈന്യം മാരിടൈം ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് കപ്പൽ പിടിച്ചെടുത്തത്. ഫുജൈറ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ. 25 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരാണ്. സെക്കൻഡ് ഓഫീസർ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ്, സെക്കൻഡ് എൻജിനിയർ കോഴിക്കോട് മാവൂർ സ്വദേശി ശ്യാംനാഥ്, തേഡ് എൻജിനിയർ പാലക്കാട് കേരളശേരി സ്വദേശി എസ്. സുമേഷ് എന്നിവരാണ് ഇനി മോചിതരാകാനുള്ള മലയാളികൾ. ആൻ ടെസയെ കാത്ത് നാടൊന്നാകെ കൊടുങ്ങൂരിലെ വീട്ടിലുണ്ടായിരുന്നു. ബി.ജെ.പി മദ്ധ്യ മേഖലാ പ്രസിഡന്റ് എൻ.ഹരിയുടെ നേതൃത്വത്തിൽ സ്വീകരണവും ഒരുക്കിയിരുന്നു.

'' കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് മോചനം സാദ്ധ്യമാക്കിയത്. അറിയാത്ത ഒരുപാടു പേരുടെ സഹായം കിട്ടി.പെൺകുട്ടിയെന്ന പരിഗണന കൊണ്ടാവും അവർ എന്നെ ആദ്യം മോചിപ്പിച്ചത്. മലയാളികളടക്കം മറ്റല്ലാവരും സുരക്ഷിതരാണ്''

-ആൻ ടെസ