കേരളത്തില്‍ ഉപയോഗിക്കാന്‍ പോകുന്നത് 63,100 കുപ്പി മഷി

Friday 19 April 2024 10:10 PM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് ഒരാഴ്ചയില്‍ താഴെ സമയം മാത്രമാണ്. വോട്ട് ചെയ്തുവെന്നതിന്റെ അടയാളമാണ് ചൂണ്ട് വിരലില്‍ പുരട്ടുന്ന മഷി. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തില്‍ പങ്കാളിയായി എന്നതിന്റെ തെളിവ് കൂടിയാണ് ഈ മഷി പുരട്ടല്‍. ഇത്തരത്തില്‍ കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പിനായി എത്തിച്ചിരിക്കുന്നത് 63,100 കുപ്പി മഷിയാണ്. കേരളത്തില്‍ മൊത്തം ആവശ്യം ഉള്ളതിന്റെ രണ്ടര ഇരട്ടിയോളമാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വിതരണ കേന്ദ്രങ്ങളിലേക്കും ഇവ എത്തിച്ച് കഴിഞ്ഞു.

63,100 കുപ്പി വയല്‍ മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റതും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ അഭിമാന ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കുറി 2,77,49,159 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ പ്രധാന ഉദ്ദേശം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംങ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോകാന്‍.

സംസ്ഥാനത്തെ 25,231 ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിയില്‍(എം.വി.പി.എല്‍) നിന്ന് എത്തിച്ചത്. ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും.

ഇന്ത്യയില്‍ ഈ മഷി നിര്‍മിക്കാന്‍ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിക്ക് മാത്രമാണ്. 1962 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി നിലവില്‍ വന്നത്.

Advertisement
Advertisement