ഇനിയും ഇത്തരം ആക്രമണങ്ങൾ ഉണ്ടായേക്കും, തെലങ്കാനയിൽ പള്ളി ആക്രമിച്ചത് കോൺഗ്രസുകാരെന്ന് കെ സുരേന്ദ്രൻ

Saturday 20 April 2024 6:43 PM IST

വയനാട് : തെലങ്കാനയിൽ പള്ളി ആക്രമിച്ചതിന് പിന്നിൽ കോൺഗ്രസ് എന്ന് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കെ.സുരേന്ദ്രൻ ആരോപിച്ചു. മോദി സർക്കാരിന് മത ന്യൂനപക്ഷങ്ങളിൽ നിന്നും നല്ല പിൻതുണയുണ്ടെന്ന് മനസിലായതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നത്.

ഈങ്ങാപ്പുഴയിൽ പതിരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായുള്ള പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

രണ്ട് ദിവസം മുൻപ് തെലങ്കാനയിൽ വൈദികനെ ആക്രമിച്ചത് കോൺഗ്രസ്സുകാരാണ്. പള്ളി ആക്രമിച്ചതിന് പിന്നിലും കോൺഗ്രസ്സുകാരാണ്.ഇനിയും ഇത്തരം ആക്രമണങ്ങൾ ഉണ്ടായേക്കും. ദില്ലിയിലും, കേരളത്തിലുമെല്ലാം സമാനമായ ആക്രമണ സംഭവങ്ങൾ ഉണ്ടായേക്കും.തെലങ്കാന ഭരിക്കുന്നത് കോൺഗ്രസ്സുകാരാണ്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്സ് ആയതു കൊണ്ടാണ് അക്രമികളെ പിടികൂടാത്തത്. സംഘ പരിവാർ ആയിരുന്നെങ്കിൽ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. എന്തുകൊണ്ട് ശക്തമായ നടപടി എടുക്കുന്നില്ല. ഇതെല്ലാം കോൺഗ്രസ്സ് ഉണ്ടാക്കുന്നതാണ്. മത ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് പെട്ടിയിലാക്കിയ ശേഷം മതന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ്. ജനങ്ങളെ വഞ്ചിക്കുകയാണ് ഇടത് വലത് മുന്നണികളെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.


രാഹുൽ ഗാന്ധി മുസ്ളീം ലീഗുകാരെയും വഞ്ചിക്കുകയാണ്. മുസ്ളിം ലീഗിൻ്റെ ആത്മാഭിമാനത്തെ രാഹുൽ ചോദ്യം ചെയ്യുകയാണ്. കെ.എസ്.യുകാർ പോലും ലീഗിൻ്റെ കൊടി ഉയർത്താൻ പാടില്ല എന്നു പറയുന്നു.കോൺഗ്രസ്സിന് ലീഗിൻ്റെ പിന്തുണ ഇല്ലാതെ ഒരു പാർലമെൻ്റ് മണ്ഡലത്തിലും ജയിക്കാൻ കഴിയില്ല.ലീഗ് പിൻതുണ മറ്റാരും അറിയാതെ ഇരിക്കാനാണ് കൊടി ഉപേക്ഷിക്കാൻ പറയുന്നത്. രാഹുൽ ഗാന്ധിക്ക് വിനാശകാലേ വിപരീത ബുദ്ധിയാണ് ഉള്ളത്. രാഹുലിനെ കാത്തിരിക്കുന്നത് വൻ തോൽവിയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Advertisement
Advertisement