ഹൈവോൾട്ട് ഹൈദരാബാദ്
ഹൈദരാബാദ്: ഐ.പി.എൽ പതിനേഴാം സീസണിൽഡൽഹി ക്യാപിറ്റൽസിനേയും അടിച്ച് പഞ്ഞിക്കിട്ട് സൺറൈസേഴ്സ് ഹൈദരബാദ് സീണിലെ അഞ്ചാം ജയം സ്വന്തമാക്കി പോയിന്റ് ടേബിളിൽ രണ്ടാമതെത്തി. ഡൽഹിയുടെ തട്ടകമായ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം വേദിയായ മത്സരത്തിൽ 67 റൺസിനാണ് ഹൈദരാബാദിന്റെ ജയം.
ഓപ്പണിംഗിൽ പതിവുപോലെ ബാറ്റിംഗ് വിസ്ഫോടനം നടത്തിയ ട്രാവിസ് ഹെഡിന്റെയും (32 പന്തിൽ 89), അഭിഷേക് ശർമ്മയുടേയും (12 പന്തിൽ 46) വെടിക്കെട്ടിന്റെ ചിറകിലേറി കുതിച്ച സൺറൈസേഴ്സ് ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് നേടിയത് 20 ഓവറിൽ 266/7. മറുപടിക്കിറങ്ങിയ ഡൽഹി 19.1 ഓവറിൽ 199 റൺസിന് ഓൾഔട്ടായി. 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടി യുവതാരം ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക് (18 പന്തിൽ 65)പൊരുതിയെങ്കിലും മറ്റു ബാറ്റർമാരിൽ നിന്ന് അതുപോലൊരു വെടിക്കെട്ട് വരാതിരുന്നത് ഡൽഹിക്ക് തിരിച്ചടിയായി. അഭിഷേക് പോറൽ (22 പന്തിൽ 42), ക്യാപ്ടൻ റിഷഭ് പന്ത് (44) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചച്ചു. ഹൈദരാബാദിനായി ടി. നടരാജൻ 4 ഓവറിൽ ഒരു മെയ്ഡനുൾപ്പെടെ 19 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്ത്തി. മായങ്ക് മാർക്കണ്ഡേയും നിതീഷ് കുമാർ റെഡ്ഡിയും 2 വിക്കറ്റ് വീതം വീഴ്ത്തി. ഇംപാക്ട് പ്ലെയർ വാഷിംഗ്ടൺ സുന്ദർ എറിഞ്ഞ ഡൽഹി ഇന്നിംഗ്സിലെ ആദ്യ ഓവറിലെ ആദ്യനാല് പന്തിലും ഫോറടിച്ചാണ് ഓപ്പണർ പ്രിഥ്വി ഷാ (16) തുടങ്ങിയത്. എന്നാൽ അഞ്ചാം പന്തിൽ പൃഥ്വിയെ അബ്ദുൾ സമദിന്റെ കൈയിൽ എത്തിച്ച് സുന്ദർ ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. മൂന്നാമനായെത്തിയ ഫ്രേസർ സുന്ദർ എറിഞ്ഞ ഡൽഹി ഇന്നിംഗ്സിലെ മൂന്നാം ഓവറിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടെ നേടിയത് 30 റൺസാണ്. 7-ാം ഓവറിൽ ഫ്രേസറെ മർക്കണ്ഡേ പുറത്താക്കിയതോടെ ഡൽഹിയുടെ റണ്ണൊഴുക്ക് പതിയെ കറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി തുടക്കം മുതൽ ആഞ്ഞടിക്കുകയായിരുന്നു ഹെഡും അഭിഷേകും. ആദ്യ ഓവറിൽ ഖലീൽ വഴങ്ങിയത് 19 റൺസാണ്. 4 ഓവറിൽ ഹൈദരാബാദ് 83 റൺസിലെത്തി. പവർപ്ലേ അവസാനിക്കുമ്പോൾ ഹൈദരാബാദ് 6 ഓവറിൽ 125/0 എന്ന നിലയിലായിരുന്നു.ട്വന്റി-20 ചരിത്രത്തിൽ പവർപ്ലേയിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണിത്. 16 പന്തിൽ ഹെഡ്ഡ് അർദ്ധ ശതകം തികച്ചു. പവർപ്ലേയിൽ അഞ്ച് ബൗളർമാരെയാണ് ഡൽഹി ക്യാപ്ടൻ റിഷഭ് പന്ത് പരീക്ഷിച്ചത്.
ഒരു ഘട്ടത്തിൽ ഹൈദരാബാദിന്റെ സ്കോർ മുന്നൂറ് കടക്കുമെന്ന് കരുതിയെങ്കിലും അടികൊണ്ടെങ്കിലും 4 വക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് അവരെ 266ൽ നിർത്തിച്ചത്. അഭിഷേകിനെ അക്ഷറിന്റെ കൈയിൽ എത്തിച്ച് കുൽദീപാണ് കൂട്ടുകെട്ട് പൊളിച്ചത്. അഭിഷേക് 6 സിക്സും 2 ഫോറും നേടി. പിന്നാലെ എയ്ഡൻ മർക്രത്തേയും (1), ട്രാവിസ് ഹെഡിനേയും കുൽദീപ് മടക്കിയതോടെയാണ് ഹൈദരാബാദിന്റെ റണ്ണൊഴുക്കിന്റെ വേഗത കുറഞ്ഞത്. ഹെഡ് 11 ഫോറും 6 സിക്സും നേടി. പിന്നീട് ഷഹബാസ് അഹമ്മദും (പുറത്താകാതെ 29 പന്തിൽ 59), നിതീഷ് കുമാർ റെഡ്ഡിയും (37) ഹൈദരാബാദിന് ബാറ്റുകൊണ്ട് നിർണായക സംഭാവന നൽകി.