വാങ്ങിയ 10 ലക്ഷം ഭൂമിക്കുള്ള അഡ്വാൻസ്: ശോഭ

Wednesday 24 April 2024 12:44 AM IST

 സി.പി.എം ഉന്നതൻ ബി.ജെ.പിൽ ചേരാൻവന്നു

കായംകുളം: ദല്ലാൾ നന്ദകുമാറിൽ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയത് തന്റെ ഭൂമിക്കുള്ള അഡ്വാൻസ് ആണെന്നും നാലുതവണ വിളിച്ചിട്ടും രജിസ്റ്റർ ചെയ്ത് വാങ്ങാൻ നന്ദകുമാർ തയ്യാറായില്ലെന്നും ശോഭാ സുരേന്ദ്രൻ. കാൻസർ ബാധിതയായ തന്റെ ചേച്ചിയുടെ ഭർത്താവിന്റെ ചികിത്സയ്ക്കായിട്ടാണ് ഭൂമി വിൽക്കാൻ തീരുമാനിച്ചത്.

നന്ദകുമാറിനെപ്പറ്റി സംശയം ഉണ്ടായിരുന്നതിനാൽ പണം ബാങ്ക് അക്കൗണ്ട് വഴിയാണ് സ്വീകരിച്ചത്. തൃശൂരിൽ വീട് വയ്ക്കാൻ വാങ്ങിയ 8 സെന്റാണ് വിൽക്കാൻ തീരുമാനിച്ചത്. അഡ്വാൻസ് തിരികെ കൊടുക്കില്ല. ബക്കിതുക തന്ന് ഭൂമി എഴുതി വാങ്ങുകയാണ് വേണ്ടത്.

രണ്ട് വർഷം മുമ്പ് നന്ദകുമാർ തൃശൂരിൽ വന്ന് തന്നെ കണ്ടിരുന്നു. പിണറായിയോളം തലയെടുപ്പുള്ള കണ്ണൂരിലെ സി.പി.എം നേതാവിനെ ബി.ജെ.പിയിലേക്ക് കൊണ്ടുവരുന്നതിയിരുന്നു കൂടിക്കാഴ്ച. തൃശൂർ രാമനിലയത്തിൽ വച്ചും ഡൽഹിയിൽ വച്ചും ഈ നേതാവുമായി ചർച്ച നടത്തി. മഹാരാഷ്ട്രാ ഗവർണർ സ്ഥാനവും കേന്ദ്ര കാബിനറ്റ് മന്ത്രി സ്ഥാനവും ഈ നേതാവ് ആഗ്രഹിച്ചിരുന്നു. എന്നാൽ,​ ഭാര്യയെപ്പോലും ഇല്ലാതാക്കുമെന്ന് പാർട്ടി ഭീഷണിപ്പെടുത്തിയതോടെ പിൻവാങ്ങി. ഈ നേതാവിനെ വില്പനച്ചരക്കാക്കി ബി.ജെ.പിയോട് കോടികൾ നന്ദകുമാർ ആവശ്യപ്പെട്ടതോടെ കേന്ദ്ര നേതൃത്വം ഇയാളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു.

ഈ നേതാവിന്റെ പേര് നന്ദകുമാർ വെളിപ്പെടുത്തണം. ഇല്ലെങ്കിൽ മൂന്ന് നാൾ കഴിഞ്ഞ് താൻ തന്നെ വെളിപ്പെടുത്തും. നെറികെട്ടവനാണ് നന്ദകുമാറെന്നും തനിക്ക് കാളിയുടെ മറ്റൊരു മുഖംകൂടിയുണ്ടന്നും ശോഭ പറഞ്ഞു. ആലപ്പുഴയിൽ താൻ വിജയിക്കുമെന്ന് ഐ.ബി റിപ്പോർട്ട് വന്നതോടെയാണ് ആരോപണം.

Advertisement
Advertisement