ഈഡനിൽ കനത്ത റൺപോളിംഗ്: പഞ്ചാബിന് ചരിത്ര വിജയം
കൊൽക്കത്ത: ഐ.പി.എല്ലിൽ ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ച് ഇന്നലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 262 റൺസിനിറെ വമ്പൻ വിജയലക്ഷ്യം 8 ബാക്കി നിൽക്കെ മറികടന്ന് ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും വലിയ ചേസിംഗ് വിജയം നേടി പഞ്ചാബ് കിംഗ്സ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 261 റൺസ് എന്ന വമ്പൻ ടോട്ടൽ നേടി. മറുപടിക്കിറങ്ങിയ പഞ്ചാബ് 18.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 8 വിക്കറ്റിന്റെ വിജയം നേടി (262/2). സെഞ്ച്വറിയുമായി പുറത്താകാതെ ഗംഭീര പ്രകടനം കാഴ്ചവച്ച ജോണി ബെയർസ്റ്റോയാണ് (പുറത്താകാതെ 48 പന്തിൽ 108) പഞ്ചാബിന്റെ ചേസിംഗിന്റെ അമരക്കാരനായത്. നാലാമനായെത്തിയ പുറത്താകാതെ 28പന്തിൽ 68 റൺസ് നേടിയ ശശാങ്ക് സിംഗ് വെടിക്കിട്ടുമായി പഞ്ചാബിനായി റോയൽ ഫിനിഷിംഗ് നടത്തി. 8 സിക്സുകളും 2 ഫോറും ശശാങ്കിന്റെ ബാറ്റിൽ നിന്ന് പിറന്നു. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ശേഷം സെഞ്ച്വറിയുമായി തിരിച്ചു വരവ് നടത്തിയ ജോണി 9 സിക്സും 8 ഫോറും നേടി. ഇംപാക്ട് പ്ലെയറായി ജോണിക്കൊപ്പം പഞ്ചാബിനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത പ്രഭ്സിമ്രാൻ സിംഗും (54) അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. മൂന്നാമനായി ഇറങ്ങിയ റൂസോയും (25) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓപ്പണർമാരായ ഫിൽ സാൾട്ടും (37 പന്തിൽ 75), സുനിൽ നരെയ്നും (32 പന്തിൽ 71) നൽകിയ വെടിക്കെട്ട് തുടക്കമാണ് കൊൽക്കത്തയെ വമ്പൻ സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ഒന്നാം വിക്കറ്റിൽ 62 പന്തിൽ 138 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.പവർപ്ലേയിൽ കൊൽക്കത്ത 76 റൺസാണ് നേടിയത്. 23 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച നരെയ്നെ പുറത്താക്കി 11-ാം ഓവറിൽ രാഹുൽ ചഹറാണ് കൂട്ടുകെട്ട് പൊളിച്ചത്. ജോണി ബെയർസ്റ്റോയാണ് ക്യാച്ചെടുത്തത്. 9 ഫോറും 4 സിക്സും നരെയ്ൻ നേടി. 13-ാം ഓവറിൽ സാം കറനെ തുടർച്ചയായി രണ്ട് സിക്സ് നേടിയ സാൾട്ടിനെ കറൻ തന്നെ ആ ഓവറിൽ ബൗൾഡാക്കി. 6 വീതം സിക്സും ഫോറും സാൾട്ട് നേടി.വെങ്കിടേഷ് അയ്യർ (39), ആന്ദ്രേ റസ്സൽ (12 പന്തിൽ 24), ശ്രേയസ് അയ്യർ (10 പന്തിൽ 28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അർഷ്ദീപ് സിംഗ് പഞ്ചാബിനായി 2 വിക്കറ്റ് വീഴ്ത്തി. സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ (44) പിറന്ന മത്സരമാണിത്.
ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് പിറന്ന മത്സരം
23 പന്തിൽ ശശാങ്ക് ഫിഫ്റ്റിയടിച്ചു