കൊല്ലത്തെ കേരളത്തിലെ നമ്പർ വൺ ജില്ലയാക്കാനാണ് ആഗ്രഹം; എതിർപാർട്ടികളുടെ വോട്ടുകളും ബി ജെ പിയിലേക്ക് വന്നു

Saturday 27 April 2024 3:37 PM IST

തിരുവനന്തപുരം: തങ്ങളുടെ എല്ലാ സ്ഥാനാർത്ഥികളും വിജയപ്രതീക്ഷയിലാണെന്ന് കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കൊല്ലത്തെ കേരളത്തിലെ നമ്പർ വൺ ജില്ലയാക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ബഹുഭൂരിപക്ഷം വോട്ടുകളും എതിർപാർട്ടികളിൽ നിന്ന് ബി ജെ പിയിലേക്ക് വന്നതായിട്ടാണ് അറിയാൻ സാധിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

വോട്ടുകൾ കണക്കുകൂട്ടുന്നതിനേക്കാൾ ജനങ്ങളുമായി ഇടപഴകാനാണ് ഇനിയുള്ള ദിവസങ്ങളിൽ ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് എന്തൊക്കെ വികസനങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നാണ് താൻ ചിന്തിക്കുന്നതെന്നും എന്തൊക്കെ അപേക്ഷകളുമായി മന്ത്രിമാരുടെയടുത്ത് പോകണമെന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. തന്റെ മണ്ഡലമായ ആലപ്പുഴയിൽ എൻ ഡി എയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ശോഭ സുരേന്ദ്രനും പ്രതികരിച്ചു. തീരദേശങ്ങളിൽ തന്റെ വാക്കുകൾ സ്വാധീനിച്ചിട്ടുണ്ടെന്നും ബി ജെ പിക്ക് അനുകൂല തരംഗമുണ്ടായെന്നാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രതികരണത്തിൽ നിന്ന് മനസിലായതെന്നും അവർ വ്യക്തമാക്കി.

അതേസമയംതന്നെ യു ഡി എഫ് സ്ഥാനാർത്ഥിയായ കെ സി വേണുഗോപാലനെയും ശോഭ സുരേന്ദ്രൻ വിമർശിച്ചു. അതിപ്രഗൽഭന്മാരായ കോൺഗ്രസ് നേതാക്കളുടെ പത്തിലൊരംശം പോലും കഴിവുണ്ടായിട്ടല്ല കെ സി വേണുഗോപാൽ അവിടെ വന്നിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.