വ്യാജപ്രചരണങ്ങൾ ജനം തള്ളി; ജനങ്ങളുടെ വിജയം ഉണ്ടാവും
വടകര: തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരിൽ വന്ന പോസ്റ്റ് വ്യാജമാണെന്നും വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യാജമായി സൃഷ്ടിച്ച സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് തനിക്കെതിരെ പ്രചാരവേല ആരംഭിച്ചത്. എതിർസ്ഥാനാർത്ഥിയുടെ പല കമന്റുകളും തരംതാഴ്ന്നതാണ്. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് കൃത്യമായി മാദ്ധ്യമങ്ങൾക്ക് മുമ്പാകെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്റിട്ടവരിൽ പലരും കാര്യം ബോദ്ധ്യപ്പെട്ടപ്പോൾ ഡിലീറ്റ് ചെയ്തു. അപ്പോഴും എതിർസ്ഥാനാർഥി ഇതേ ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. വടകരയിൽ പോളിംഗ് നടത്തിപ്പിൽ വീഴ്ചയുണ്ടായതായി ഷാഫി ആരോപിച്ചു. ഈ വിഷയത്തിൽ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയതായി അദ്ദേഹം പറഞ്ഞു.
വടകരയിൽ ജയിക്കും; കുപ്രചരണം
നടത്തിയത് യു.ഡി.എഫ്: കെ.കെ ശൈലജ
വടകര : വടകരയിലെ കാഫിർ പരാമർശ പോസ്റ്റ് യു.ഡി.എഫ് നിർമ്മിതമെന്നാണ് തന്റെ ബോദ്ധ്യമെന്നും വ്യാജമാണെങ്കിൽ യു.ഡി.എഫ് തെളിയിക്കട്ടെയെന്നും കെ.കെ ശൈലജ. തോൽവി മുന്നിൽ കണ്ടാണ് യു.ഡി.എഫ് പ്രചരണം. സൈബർ കേസുകളിൽ അന്വേഷണം തുടരണം. വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.ഡി.എഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും അവർ പറഞ്ഞു.
വടകരയിൽ പോളിംഗ് വൈകിയത്
ഭരണതല അട്ടിമറി: കോൺഗ്രസ്
കോഴിക്കോട്: വടകര മണ്ഡലത്തിൽ പോളിംഗ് വൈകിച്ചതിന് പിന്നിൽ ഭരണതല അട്ടിമറി സംശയിക്കുന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ. ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന് ആധിപത്യമുള്ള ബൂത്തുകളിലാണ് പോളിംഗ് വൈകിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ഉണ്ടാവുകയാണെങ്കിൽ എല്ലാം ബൂത്തിലും ഉണ്ടാവണം. എന്നാൽ എൽ.ഡി.എഫിന് മേധാവിത്വമുള്ള ഒരു ബൂത്തിലും പ്രശ്നമുണ്ടായിട്ടില്ല. പോളിംഗ് മന്ദഗതിയിലെന്ന് പരാതി പറഞ്ഞവരോട് മോശമായ രീതിയിലാണ് പ്രീസൈഡിംഗ് ഓഫീസർമാർ പെരുമാറിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽ.ഡി.എഫ് അയച്ച കേഡർ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് പോളിംഗ് വൈകിപ്പിച്ചതെന്ന് സംശയിക്കുന്നു. സൈബർ ആക്രമണവും വ്യാജപ്രചാരണം കൊണ്ടും സ്ഥാനാർത്ഥിയെ തോൽപ്പിക്കാനാവില്ലെന്ന് കണ്ട് പോളിംഗ് വൈകിപ്പിച്ച് വോട്ടർമാരെ പിന്തിരിപ്പിക്കാൻ ബോധപൂർവമായ ശ്രമമാണ് ഉണ്ടായത്.