ചൂട് താങ്ങാനാകുന്നില്ല; കൃഷിനാശം, ഒരു കോടി
കോഴിക്കോട്: കടുത്ത ചൂടിനെത്തുടർന്നുണ്ടായ വരൾച്ചയിൽ ജില്ലയിൽ ഒരു കോടിയുടെ കൃഷി നാശം. ജനുവരി ഒന്ന് മുതൽ ഏപ്രിൽ 22 വരെയുള്ള കണക്കുകൾ പ്രകാരം 1,07.45 കോടിയുടെ നാശനഷ്ടമാണ് കർഷകർക്കുണ്ടായത്. കൊടുംചൂടിൽ വാഴ, നെല്ല്, പച്ചക്കറി എന്നിവയാണ് നശിച്ചവയിൽ കൂടുതലും. നനയ്ക്കാൻ വെള്ളമില്ലാത്തതാണ് വാഴക്കൃഷിക്ക് വിനയായത്. ചൂടേറ്റ് വാഴകൾ നശിക്കുന്നത് പതിവായതോടെ കർഷകർക്ക് വൻ നഷ്ടമാണുണ്ടായത്. വിഷു വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്ക് പ്രതീക്ഷിച്ച ഉത്പ്പാദനം കിട്ടിയില്ല.
കുലച്ചതും കുലയ്ക്കാത്തതുമായ വാഴകൾ ഒടിഞ്ഞുവീഴുകയാണ്. 616.76 ഹെക്ടറിലുണ്ടായ വിളനാശം 216 കർഷകർക്കു നഷ്ടം വരുത്തി. പല സ്ഥലങ്ങളിലുമുള്ള നെൽക്കൃഷി കരിഞ്ഞുണങ്ങി. 3.46 ഹെക്ടറിൽ 55 കർഷകരുടെ 3875 എണ്ണം കുലക്കാത്ത വാഴകളാണ് നിലം പൊത്തിയത്.ഇതിലൂടെ 15.50 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 610.50 ഹെക്ടറിൽ 152 കർഷകരുടെ 14625 കുലച്ച വാഴകളും നിലം പൊത്തി. 87.75 ലക്ഷം രൂപയുടെ നഷ്ടം. ഇതോടൊപ്പം 2.800 ഹെക്ടറിൽ നെൽകൃഷി നശിക്കുകയും ചെയ്ത്. 4.20 ലക്ഷമാണ് നഷ്ടം.
കൊടുവള്ളി, മുക്കം, പേരാമ്പ്ര, തോടന്നൂർ, ഉള്ള്യേരി പഞ്ചായത്തുകളിലെ കർഷകർക്കാണ് വൻ നഷ്ടമുണ്ടായത്. വരൾച്ചയുടെ ആദ്യഘട്ടത്തിൽ കുളത്തിൽ നിന്നും മറ്രും ജലസേചന സൗകര്യം ഒരുക്കിയെങ്കിലും രണ്ടാം ഘട്ടത്തിൽ ജലസ്രോതസ്സുകൾ പൂർണമായും വറ്റിയതോടെ കർഷകർ പ്രതിസന്ധിയിലാകുകയായിരുന്നു.
അതേ സമയം പഞ്ചായത്തിലും കൃഷിഭവനുകളിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയാൽ ഒന്നും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. കൃഷിഭവൻ വഴി നൽകുന്ന പരാതിക്ക് ചിലപ്പോൾ ചെറിയൊരു നഷ്ട പരിഹാരം കിട്ടുമെങ്കിലും അതിനും കൃത്യതയില്ല. മതിയായ നഷ്ടപരിഹാരം നൽകണമെന്നണ് കർഷകർ ആവശ്യപ്പെടുന്നത്.
@ കരിഞ്ഞുണങ്ങി കമുകും തെങ്ങും
കത്തിയെരിയുന്ന പകൽച്ചൂട് കമുക്, തെങ്ങ്, കുരുമുളക്, കാപ്പി തുടങ്ങിയ നാണ്യവിളകളേയും കിഴങ്ങ് കൃഷിയെയും ബാധിച്ചിട്ടുണ്ട്. റബ്ബറിനെ ഉണക്ക് ബാധിക്കുകയും ഇലകൾ കരിഞ്ഞുണങ്ങുകയും ചെയ്തു. ചേന, ചേമ്പ്, കാച്ചിൽ, കപ്പ തുടങ്ങിയ വിളകളുടെ ഉത്പ്പാദനം ഗണ്യമായി കുറഞ്ഞു. അയൽസംസ്ഥാനങ്ങളിൽ നിന്നാണിപ്പോൾ ചേമ്പും കപ്പയും എത്തുന്നത്.