പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാം: ബിഷപ്പ് പാംപ്ലാനി
കണ്ണൂർ: ക്രൈസ്തവ യുവതികളുടെ പേരു പറഞ്ഞ് ആരും വർഗീയതയ്ക്ക് ശ്രമിക്കേണ്ടെന്നും നമ്മുടെ പെൺകുട്ടികളെ സംരക്ഷിക്കാൻ സമുദായത്തിനറിയാമെന്നും ഒരു വർഗ്ഗീയ ശക്തികളും ഇവിടെ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടെന്നും തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേരുപറഞ്ഞ് വർഗ്ഗീയതയുടെ വിഷം ചീറ്റാൻ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാൻ ആരും ശ്രമിക്കേണ്ടെന്നും കണ്ണൂർ ചെമ്പേരിയിലെ കെ.സി.വൈ.എം യുവജന സംഗമത്തിൽ പാംപ്ലാനി പറഞ്ഞു.
നമ്മുടെ പെൺകുട്ടികളുടെ അഭിമാനത്തിന് വിലപറയാൻ ഇനി ഒരാളെപ്പോലും അനുവദിക്കില്ല. കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിൽ പാംപ്ലാനി പറഞ്ഞു.
ബി.ജെ.പി ഭരണഘടന
മാറ്റും: അഖിലേഷ് യാദവ്
ലക്നൗ: വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ ബി.ജെ.പി ഒരു സീറ്റും നേടില്ലെന്നും എസ്.പിക്ക് നേട്ടമുണ്ടാകുമെന്നും സംഭാലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അഖിലേഷ് യാദവ് പറഞ്ഞു.
'സംഭാലിലെ ജനങ്ങൾ ബി.ജെ.പിക്ക് വലിയ പരാജയം നൽകും. ബി.ജെ.പി ഇപ്പോൾ അവരുടെ ഭാഷ മാറ്റിയിരിക്കുന്നു. ഇപ്പോൾ അവർക്ക് പരാജയപ്പെടുന്നവരുടെ ഭാഷയാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് കേൾക്കേണ്ടത് മൻ കി ബാത്തല്ല, ഭരണഘടനയെക്കുറിച്ചാണ്. വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുമെന്നതിനാൽ ജനങ്ങൾ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പോകുന്നു' അഖിലേഷ് യാദവ് പറഞ്ഞു.
മുസ്ലിംവിരുദ്ധ പരാമർശം: വിവേക്
സാംതാനിക്കെതിരെ പരാതി
ന്യൂഡൽഹി: മുസ്ലിംവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് സ്റ്റാൻഡ്അപ്പ് കൊമേഡിയൻ വിവേക് സാംതാനിക്കെതിരെ എം.എസ്.എഫ് പരാതി നൽകി. ഡൽഹി സർവകലാശാലയിലെ ദയാൽ സിംഗ് കോളേജിൽ സംഘടിപ്പിച്ച സോഷ്യൽ ഫെസ്റ്റിൽ സാംതാനി മുസ്ലിംവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി. മുസ്ലിം വിഭാഗത്തിനെതിരെ ചാവേർ, തീവ്രവാദം തുടങ്ങിയ വാക്കുകളും അശ്ലീല പദങ്ങളും ഉപയോഗിച്ചുള്ള സാംതാനിയുടെ പ്രസംഗത്തിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപിച്ചിരുന്നു. ലോധി കോളനി പൊലീസ് സ്റ്റേഷനിലാണ് എം.എസ്.എഫ് പരാതി നൽകിയത്.