മൊബൈൽ നിരക്ക് കൂട്ടാനൊരുങ്ങി കമ്പനികൾ

Monday 29 April 2024 12:31 AM IST

കൊച്ചി: മൊബൈൽ കാളുകളുടെ നിരക്ക് വർദ്ധിപ്പിക്കാൻ രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ ഒരുങ്ങുന്നു. മൊബൈൽ ഫോൺ ചാർജുകൾ ഉയർത്താതെ മുന്നോട്ടുപോകാനാകില്ലെന്നാണ് പ്രധാന കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ(വി) എന്നീ കമ്പനികളുടെ നിലപാട്. സ്പെക്ട്രം ലേലത്തിലെ വലിയ ബാദ്ധ്യതയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി വലിയ നിക്ഷേപം നടത്തിയതും കണക്കിലെടുത്ത് താരിഫ് വർദ്ധന അനിവാര്യമാണെന്ന് കമ്പനികൾ പറയുന്നു. ആഗോള ടെലികോം വിപണിയിൽ നിലവിൽ ഒരു ഉപഭോക്താവിൽ നിന്നുള്ള പ്രതിയോഹരി വരുമാനം(എ.ആർ.പി.യു) ഏറ്റവും കുറവ് ഇന്ത്യയിലാണ്. താരിഫ് ഉയർത്തിയില്ലെങ്കിൽ ടെലികോം കമ്പനികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്നും അവർ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ടെലികോം നിരക്കുകൾ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്. പ്രതിയോഹരി വരുമാനം മുന്നൂറ് രൂപയിലധികമാകാതെ ഇന്ത്യയിലെ ടെലികാേം സേവനങ്ങൾ ലാഭകരമായി നൽകാനാവില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു.

Advertisement
Advertisement