വിലക്കുതിപ്പിൽ കാർഷിക വിപണി കഷ്ടകാലമൊഴിയാതെ റബർ

Monday 29 April 2024 12:37 AM IST

കോട്ടയം: കുരുമുളകും ഏലവും കൊക്കോയുമടക്കമുള്ള സംസ്ഥാനത്തെ പ്രധാന കാർഷിക ഉത്പന്നങ്ങളുടെയെല്ലാം വില കുതിക്കുമ്പോഴും റബർ കർഷകർക്ക് കഷ്ടകാലം ഒഴിയുന്നില്ല. കടുത്ത വേനലിൽ ടാപ്പിംഗും നിലച്ചതും രാജ്യാന്തര വിപണിയിലെ വില ഇടിവുമാണ് റബർ കർഷകരുടെ നെഞ്ച് നീറ്റുന്നത്. . അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ റബർ വില കിലോയ്ക്ക് 175ലേക്ക് താഴ്ന്നു. രാജ്യാന്തര വിപണിയിലെ സമ്മർദ്ദമാണ് ഉത്പാദനത്തിലെ ഇടിവിന് ആനുപാതികമായി വില കൂടുന്നതിന് തടസമായത്. വില പിടിച്ചു നിറുത്താനായി ചരക്കു വാങ്ങാതെ ടയർ ലോബി കളിച്ചതാണ് തിരിച്ചടിയായത്.

നാലാം ഗ്രേഡ് ഷീറ്റിന്റെ വില 184ൽ നിന്നും 174 രൂപയിലേക്കാണ് താഴ്ന്നത്. ചൈന, ടോക്കിയോ എന്നിവിടങ്ങളിലെ അവധി വ്യാപാര വില താഴുകയാണ്. . ബാങ്കോക്കിൽ കിലോയ്ക്ക് പത്തു രൂപയും ചൈനയിൽ ആറ് രൂപയും ടോക്കിയോയിൽ രണ്ട് രൂപയും കുറഞ്ഞു. ഇതോടെ റബറിന്റെ കയറ്റുമതി സാദ്ധ്യതകളും മങ്ങി.

ലഭ്യത കുറഞ്ഞതോടെ കുരുമുളകിന് നേട്ടം

ഉത്തരേന്ത്യയിൽ ഉത്സവ കാലത്തിന് മുന്നോടിയായി വ്യാപാരികൾ കുരുമുളക് പൂഴ്ത്തിയതാണ് വില ഉയർത്തുന്നത്. വിയറ്റ്നാമിൽ ഉത്പാദനം കുറഞ്ഞതിനാൽ കുരുമുളക് ലഭ്യത കുറയുമെന്ന പ്രചാരണമാണ് രാജ്യാന്തര വില ഉയർത്തുന്നത്. വിയറ്റ്നാം മുളകിന്റെ വരവ് കുറഞ്ഞാൽ ആഭ്യന്തര വില കുതിച്ചുയർന്നേക്കും.

ഏലം വിലയും മുകളിലേക്ക്

ഏലം റീ പൂളിംഗിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള സ്പൈസസ് ബോർഡ് നീക്കം വില ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. ഗ്വാട്ടിമാലയിലെ ഏലത്തോട്ടങ്ങളിലെ കീട ബാധയാൽ ഉത്പാദനം കുറഞ്ഞാൽ ഇന്ത്യൻ ഏലത്തിന് നേട്ടമാകും.

കൊക്കോ കർഷകരും ആഹ്ളാദത്തിൽ

ചോക്ലേറ്റ് വ്യവസായികൾ കൂടുതൽ ചരക്ക് സംഭരിക്കാൻ എത്തിയതോടെ കൊക്കോ വിലയും ഉയരുകയാണ്. ഇതോടെ ചെറുകിട വിപണികളിൽ കൊക്കോ വരവ് ഉയർന്നു.

##വേനൽ കനത്തതോടെ ടാപ്പിംഗ് നിലച്ചതിനാൽ. വില ഉയർന്നാലും കർഷകർക്ക് നേട്ടമാകില്ല. സർക്കാർ സബ്സിഡി കുടി​ശിക നൽകി ആശ്വാസം പകരുമെന്നാണ് പ്രതീക്ഷ

പുന്നൻ കുര്യൻ, റബർ കർഷകൻ

Advertisement
Advertisement