ചൂട് സഹിക്കാൻ വയ്യ!
പ്രതിസന്ധിയിലായി വ്യാപാരികൾ
കൊട്ടാരക്കര: ഉഷ്ണ തരംഗവും ഉയർന്ന താപനിലയും ടൗണിലെ വ്യാപാര മേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരുമാസമായി ചൂടുഭയന്ന് പഴയതുപോലെ ജനം ടൗണിലേക്കിറങ്ങാതെയായി. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ രാവിലെ 10ന് മുൻപ് ടൗണിലെത്തി പച്ചക്കറിയും മത്സ്യവും മറ്റത്യാവശ്യ സാധനങ്ങളും വാങ്ങി വെയിൽ കടുക്കുന്നതിനു മുൻപ് വീടുകളിലേക്ക് മടങ്ങുകയാണ് പതിവ്. അതിനാൽ
ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ 30 ശതമാനം വിറ്റുവരവാണുള്ളതെന്ന് വ്യാപാരികൾ പറയുന്നു. രാവിലെ 10 കഴിഞ്ഞാൽ വൈകിട്ട് 5 വരെ നിരത്തുകൾ വിജനമാണ്.
ഓട്ടോ, ടാക്സി ഓട്ടമില്ല
വ്യാപാരികളെപ്പോലെ കടുത്ത പ്രതിസന്ധി നേരിടുന്നത് ഓട്ടോ, ടാക്സി ജീവനക്കാരാണ്. പലരും ഓട്ടോ സ്റ്റാൻഡിൽ കൊണ്ടുവരുന്നില്ല. ദിവസ വാടകയ്ക്ക് ഓട്ടോ ഓടുന്നവർക്ക് എണ്ണക്കാശു പോലും കിട്ടുന്നില്ലെന്നാണ് പരാതി. കുംഭ മഴയും ചതിച്ചതൊടെ വേനൽച്ചൂട് സാധാരണക്കാരന്റെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കയാണ്.