മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ വിധി ഇന്ന്‌

Friday 03 May 2024 6:53 AM IST

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് വിധി പറയുക. മാത്യു കുഴൽനാടൻ എം എൽ എയുടെ പരാതിയിലാണ് നടപടി.

സി.എം.ആർ.എൽ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട സഹായം നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. ഇത്‌ സാധൂകരിക്കുന്ന രേഖ ഹാജരാക്കണമെന്ന് കോടതി മാത്യു കുഴൽനാടനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെ മാത്യു കുഴൽനാടൻ മൂന്ന് രേഖകൾ ഹാജരാക്കി. തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് എക്കലും മണ്ണും മൂന്നു ദിവസത്തിനകം നീക്കണമെന്ന ജില്ലാകളക്ടറുടെ കത്ത്, കെ.എം.ആർ.എല്ലിന്റെ പക്കലുള്ള അധിക ഭൂമിക്ക് ഇളവനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനെതിരായ ഹൈക്കോടതി ഉത്തരവ്, ഇതിന്റെ അടിസ്ഥാനത്തിൽ വിശദപരിശോധന നിർദ്ദേശിച്ചുള്ള സർക്കാർ കുറിപ്പ് എന്നിവയാണ് കുഴൽനാടൻ കോടതിയിൽ ഹാജരാക്കിയത്.

മാത്യു കുഴൽനാടൻ ഹാജരാക്കിയ രേഖകളിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട്. സി.എം.ആർ.എല്ലിന്റെ അപേക്ഷ തള്ളിയ സർക്കാർ ഉത്തരവ് വിജിലൻസും ഹാജരാക്കിയിരുന്നു. ഇതിനുപിന്നാലെ മുഖ്യമന്ത്രി എന്ത് സഹായമാണ് സി.എം.ആർ.എല്ലിന് നൽകിയതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കുഴൽനാടനായില്ല. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള മുൻനിലപാട് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വിജിലൻസ് ആവർത്തിച്ചിരുന്നു.

Advertisement
Advertisement