ഗർഭം മറച്ചുവച്ച് കുഞ്ഞിനെ ഉപേക്ഷിച്ച കല്ലുവാതുക്കൽ കേസിൽ വിധി ഉടൻ

Saturday 04 May 2024 12:00 AM IST

കൊല്ലം: ഭർത്താവ് അടക്കമുള്ള വീട്ടുകാരിൽ നിന്ന് ഗർഭം മറച്ചുവച്ച് പ്രസവിച്ചയുടൻ കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കൊല്ലം കല്ലുവാതുക്കലെ കേസിൽ വിധി ഈമാസം പകുതിയോടെ വരും. കേസിൽ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ കൂടി വിസ്തരിക്കാനുണ്ട്.

കുഞ്ഞ് മരിച്ചതിന് പുറമേ കേസുമായി ബന്ധപ്പെട്ട രണ്ട് യുവതികളും പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. കല്ലുവാതുക്കൽ ഈഴായ്‌ക്കോട് പേഴുവിള വീട്ടിൽ രേഷ്മയാണ് പ്രതി. 2021 ജനുവരി 5ന് പുലർച്ചെ രേഷ്മയുടെ വീടിന് പിന്നിലെ റബർ തോട്ടത്തിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. രേഷ്മയുടെ അമ്മ നോക്കിയെങ്കിലും അനക്കം കേൾക്കാഞ്ഞതോടെ പൂച്ചയാകാമെന്ന് കരുതി കതകടച്ച് കിടന്നു. നേരം പുലർന്നതോടെ വീണ്ടും കരച്ചിൽ കേട്ടതിന് പിന്നാലെ നടത്തിയ തെരിച്ചലിൽ പൊക്കിൾക്കൊടി അറുത്തുമാറ്റിയ നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തി. കുഞ്ഞിനെ കൊല്ലം ഗവ. ആശുപത്രിയിലും തിരുവനന്തപുരം എസ്.എ.ടി. ആശുപ്രതിയിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് വൈകിട്ട് മരിച്ചു.

ഡി.എൻ.എ പരിശോധനയിൽ മരിച്ച കുഞ്ഞ് രേഷ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ ഉപേക്ഷിച്ചത് താനാണെന്ന് രേഷ്മ വെളിപ്പെടുത്തിയെന്നാണ് കേസ്.

താൻ പ്രസവിച്ചിട്ടില്ലെന്നാണ് രേഷ്മയുടെ ഇപ്പോഴത്തെ വാദം. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് രേഷ്മയുടെ ബന്ധുക്കളും മൊഴി മാറ്റി. ഡി.എൻ.എ ഫലം പ്രതിയെ കുടുക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. പ്രതി ഗർഭം എട്ട് മാസത്തോളം മറച്ചുവച്ചുവെന്നും സംഭവം പുറത്തുവന്നതോടെയാണ് വിവാഹം നടത്തിയതെന്നും ബന്ധു വിചാരണ വേളയിൽ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.

രേഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യ ആര്യയും സഹോദരിപുത്രി ഗ്രീഷ്മയും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കാമുകനെന്ന പേരിൽ രേഷ്മയോട് ഫോണിൽ ചാറ്റ് ചെയ്തത് ആര്യയും ഗ്രീഷ്മയും ആയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

പിന്നിൽ വ്യാജ കാമുകൻ

 ഫേസ്ബുക്കിലെ വ്യാജ കാമുകനെ വിശ്വസിച്ചാണ് രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് കുറ്റപത്രം

 വിഷ്ണു - രേഷ്മ ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു പെൺകുട്ടിയുണ്ട്

 രണ്ടാമത് ഒരു കുട്ടി കൂടി ഉണ്ടായാൽ സ്വീകരിക്കില്ലെന്ന് കാമുകൻ പറഞ്ഞു

 ഇതോടെ ഗർഭിണിയായ വിവരം ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചു

 2021 ജനുവരി 4ന് രാത്രി 9ന് വീടിന് പുറത്തെ കുളിമുറിയിൽ ആൺകുട്ടിയെ പ്രസവിച്ചു

 തുടർന്ന് സമീപത്തെ റബർ തോട്ടത്തിലെ കരിയിലക്കൂട്ടത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചു

Advertisement
Advertisement