ജില്ലയിൽ 27 കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ
കൊല്ലം: ജില്ലയിൽ ഇന്നലെ നടന്ന നീറ്റ് പരീക്ഷയിൽ രജിസ്റ്റർ ചെയ്ത 14,370 വിദ്യാർത്ഥികളിൽ 13,653 കുട്ടികൾ പരീക്ഷ എഴുതി. 27 കേന്ദ്രങ്ങളിലായാണ് നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ്) പരീക്ഷ നടന്നത്.
ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5.20 വരെയായിരുന്നു പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങൾക്ക് മുന്നിൽ രാവിലെ മുതൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും തിരക്ക് അനുഭവപ്പെട്ടു.
കനത്ത വെയിൽ വിദ്യാർത്ഥികളെ വല്ലാതെ വലച്ചു. വെയിൽ കനത്തതോടെ നിശ്ചിത സമയത്തിന് മുന്നേ പല കേന്ദ്രങ്ങളിലും ഹാൾ ടിക്കറ്റുകളും മറ്റും പരിശോധിച്ച് വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നു.
മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധയോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പരീക്ഷാകേന്ദ്രങ്ങളിലെത്തിയത്. ഹാൾടിക്കറ്റിലുൾപ്പെടെ ചെറിയ തെറ്റുകൾ ഉണ്ടായിരുന്നവരെയും അവസാന നിമിഷം പരീക്ഷാഹാളിൽ പ്രവേശിപ്പിച്ചു. മുൻവർഷങ്ങളിലേതിന് സമാനമായ പരാതികൾ ഇത്തവണ ഉയർന്നില്ല.
ദേശീയതല പ്രവേശന പരീക്ഷ
ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ്
രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 24 ലക്ഷത്തിലേറെ പേരാണ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്
പരീക്ഷ കേന്ദ്രങ്ങളിൽ വനിത പൊലീസുകാരെ ഉൾപ്പെടെ നിയോഗിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു
കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകളും നടത്തി