ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചേക്കും

Monday 06 May 2024 12:37 AM IST

കൊച്ചി: മാന്ദ്യ സാഹചര്യം ശക്തമാകുന്നതും വിപണിയിലെ പണലഭ്യത കൂടുന്നതും കണക്കിലെടുത്ത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ ഒരുങ്ങുന്നു. നാണയപ്പെരുപ്പ ഭീഷണി ശക്തമാണെങ്കിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാദ്ധ്യത കുറയുകയാണ്. കഴിഞ്ഞ വർഷം മേയ് മാസത്തിന് ശേഷം തുടർച്ചയായി റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വർദ്ധിപ്പിച്ചതിന്റെ ചുവടു പിടിച്ച് വാണിജ്യ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഗണ്യമായി ഉയർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. വിപണിയിൽ പണ ലഭ്യത ഗണ്യമായി വർദ്ധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ പല ബാങ്കുകളും നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ആലോചിക്കുകയാണ്. സാമ്പത്തിക മേഖലയിലെ തളർച്ച മൂലം വായ്പ ലഭ്യത കുറഞ്ഞേക്കുമെന്ന ആശങ്കയും ബാങ്കുകൾക്കുണ്ട്.

ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ വർദ്ധന നടപടികൾ മരവിപ്പിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഫെഡറൽ റിസർവിന്റെയും യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെയും ധന അവലോകന നയത്തിൽ പലിശ നിരക്കിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. തുടർച്ചയായി പതിനാറ് തവണ പലിശ വർദ്ധന നടത്തിയതിനു ശേഷമാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് നാണയപ്പെരുപ്പ യുദ്ധത്തിന് ഇടവേള നൽകിയത്. ഫെഡറൽ റിസർവ് നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ധന നിയന്ത്രണ നടപടികൾ തുടരുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കൂടുന്നതിൽ ആശങ്കയുണ്ടെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെയും ലോഹങ്ങളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില സമ്മർദ്ദം കുറയുന്നതാണ് ആശ്വാസം പകരുന്നത്. സാമ്പത്തിക മേഖലയിൽ ദൃശ്യമാകുന്ന ഉണർവ് മുതലെടുത്ത് മികച്ച വളർച്ച നേടാൻ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ വ്യവസായ ലോകത്ത് ശക്തമാണ്. കയറ്റുമതി മേഖല തളർച്ച നേരിടുകയാണെങ്കിലും ഇന്ത്യൻ സാമ്പത്തിക രംഗം മികച്ച നേട്ടത്തിലൂടെ നീങ്ങുകയാണ്. ഒന്നര വർഷത്തിനിടെ ആറ് തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു. നടപ്പു സാമ്പത്തിക വർഷം ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം മൂന്ന് ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.

Advertisement
Advertisement