എസ്. രാജേന്ദ്രന്റെ വീട്ടിൽ ബി.ജെ.പി നേതാക്കൾ

Monday 06 May 2024 12:46 AM IST

മൂന്നാർ : സി. പി. എമ്മുമായി അകൽച്ചയിലുള്ള ദേവികുളം മുൻ എംഎൽ.എ എസ് രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ.

സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. പ്രമീളാ ദേവി, മദ്ധ്യമേഖലാ പ്രസിഡന്റ് എൻ ഹരി, ജില്ലാ പ്രസിഡന്റ് കെ. എസ്. അജി എന്നിവരാണ് മൂന്നാർ ഇക്കാ നഗറിലെ രാജേന്ദ്രന്റെ വസതിയിലെത്തിയത്. സ്വാഭാവിക സന്ദർശനമെന്ന് ബിജെപി നേതാക്കൾ പറയുമ്പോൾ രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചെന്ന് എസ്.രാജേന്ദ്രനും പറയുന്നു. അല്പനാളുകൂടി കാത്തിരുന്ന ശേഷം ശേഷം ബി.ജെ.പിയിലേക്കോ മറ്റു പാർട്ടികളിലേക്കോ പോകുന്നത് സംബന്ധിച്ച് രാജേന്ദ്രന്റെ പ്രതികരണത്തിന് പിന്നാലെയാണ് ബിജെപി നേതാക്കൾ നേരിട്ട് രാജേന്ദ്രനെ കാണാനെത്തിയത്. കാണണമെന്ന് പറഞ്ഞപ്പോൾ കാണുക മാത്രമാണ് ചെയ്തതെന്നും മറ്റു തീരുമാനങ്ങൾ ഉടനില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.

അതേസമയം, മൂന്നാറിൽ വീട് കയറി പെൺകുട്ടിയെ ആക്രമിച്ച സംഭവമാണ് രാജേന്ദ്രനുമായി സംസാരിച്ചതെന്ന് എൻ ഹരി പറഞ്ഞു. രാജേന്ദ്രന്റെ പാർട്ടി പ്രവേശനം സംബന്ധിച്ച് സംസാരിക്കേണ്ടത് നേതാക്കളാണെന്നും വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നും പ്രമീള ദേവിയും പ്രതികരിച്ചു. രാജേന്ദ്രന്റെ വീട്ടിൽ ബിജെപി നേതാക്കളെത്തിയതിൽ സിപിഎം നേതൃത്വം പ്രതികരിച്ചില്ല. രാജേന്ദ്രൻ പാർട്ടി വിട്ടു പോകില്ലെന്നും പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു എന്നുമാണ് മുൻപ് പാർട്ടി നേതൃത്വം പറഞ്ഞത്.

Advertisement
Advertisement