കോടനാട് നീലകണ്ഠൻ ചരിഞ്ഞതിൽ ദുരൂഹത : ആന്തരിക ക്ഷതവും അണുബാധയും മരണകാരണമോ ?
പ്രമാടം : കോന്നി ആനത്താവളത്തിലെ കുങ്കിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞതിന് കാരണം ആന്തരിക അവയവങ്ങളിലെ ക്ഷതവും അണുബാധയുമാകാമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എരണ്ടക്കെട്ടാണ് 27 വയസുള്ള നീലകണ്ഠന്റെ ജീവനെടുത്തതെന്ന ആനത്താവളം അധികൃതരുടെ വാദങ്ങളെ തള്ളുന്നതാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പ്രത്യേകസംഘം അന്വേഷണം നടത്തും. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ മേൽനോട്ടത്തിൽ കോട്ടൂർ, കോടനാട് ആനക്കളരികളിലെ ഡോക്ടർമാരും ആനചികിത്സാ വിദഗ്ദ്ധരും ഉൾപ്പെട്ട സംഘമായിരിക്കും കോന്നി വനംവകുപ്പിന് പുറമെ സമാന്തര അന്വേഷണം നടത്തുന്നത്. ആവശ്യമെങ്കിൽ തമിഴ്‌നാട് മുതുമല ആനവളർത്തൽ സങ്കേതത്തിലെ വിദഗ്ദ്ധരുടെ സഹായവും തേടും. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തിയാണ് ആനയുടെ ജഡം സംസ്കരിച്ചത്. ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
നാല് വർഷത്തിനിടെ നാല് ആനകൾ
കോന്നി ആനത്താവളത്തിലെ താപ്പാന മണിയൻ, കുട്ടിയാനകളായ പിഞ്ചു, മണികണ്ഠൻ എന്നിവ മാസങ്ങളുടെ വ്യത്യാസത്തിൽ 2020 - 21 കാലയളവിൽ ചരിഞ്ഞു. കഴിഞ്ഞ മാസം 30ന് കോടനാട് നീലകണ്ഠനും. 75 വയസുണ്ടായിരുന്ന മണിയന് എരണ്ടക്കെട്ടും നാലുവയസുകാരൻ പിഞ്ചുവിന് ഹെർപ്പിസ് രോഗവും ആറുമാസം പ്രായമുണ്ടായിരുന്ന മണികണ്ഠന് ഉദരരോഗവുമായിരുന്നു. അന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.
ഇനിയുള്ളത് അഞ്ചാനകൾ
കോന്നി ആനത്താവളത്തിലെ ആനകൾ : കുട്ടിയാന കൊച്ചയ്യപ്പൻ , കുട്ടികൊമ്പൻ കൃഷ്ണ, പിടിയാനകളായ പ്രിയദർശിനി, ഈവ, മീനു.
വിദഗ്ദ്ധ ഡോക്ടർമാരില്ല
കോന്നി ആനത്താവളത്തിൽ ആനകളെ ചികിത്സിക്കാൻ വിദഗ്ദ്ധരായ ഡോക്ടർമാരില്ല. സാധാരണ വെറ്ററിനറി ഡോക്ടർമാരെ ഡെപ്യൂട്ടേഷനിൽ എത്തിക്കുകയാണ് പതിവ്. ഇവർ മുൻപരിചയമുള്ള ഡോക്ടർമാരുടെയും വിദഗ്ദ്ധ വൈദ്യൻമാരുടെയും ഉപദേശങ്ങൾ തേടാറുമില്ല. നേരത്തെ ആനകൾക്ക് ഇഷ്ടഭക്ഷണമായിരുന്ന പനംപട്ടയും തെങ്ങോലയും നൽകിയിരുന്നെങ്കിലും ഇപ്പോൾ ഇവയൊന്നും നൽകാറില്ല. പകരം കന്നുകാലികൾക്ക് നൽകുന്ന പുല്ലും ചോറും കഞ്ഞിയുമാണ് നൽകുന്നത്. ഇതും ആനകളെ തളർത്തുന്നുണ്ട്.