വൻകിട പദ്ധതികൾക്കുള്ള വായ്പകൾക്ക് നിബന്ധന ശക്തമാക്കുന്നു
വൻകിട പദ്ധതികൾക്ക് വായ്പ നൽകുമ്പോൾ അഞ്ച് ശതമാനം തുക മാറ്റിവയ്ക്കണമെന്ന് ബാങ്കുകളാേട് റിസർവ് ബാങ്ക്
കൊച്ചി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വലിയ പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നതിന് കടുത്ത നിബന്ധനകൾ ഏർപ്പെടുത്താനുള്ള നീക്കം രാജ്യത്തെ ബാങ്കിംഗ് രംഗത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ അനുവദിക്കുന്ന വായ്പയിൽ അഞ്ച് ശതമാനം തുക ബാങ്കുകൾ പ്രത്യേകമായി നീക്കിവെക്കണമെന്ന്(പ്രൊവിഷനിംഗ്) റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് നയത്തിൽ വ്യക്തമാക്കുന്നു. വായ്പയെടുക്കുന്ന കമ്പനികളുടെ ധന സ്ഥിരത കണക്കിലെടുത്ത് മാത്രമേ ഈ തുക പിൻവലിക്കാൻ അനുവദിക്കാൻ കഴിയൂ. കമ്പനികൾ ധന പ്രതിസന്ധിയിലേക്ക് നീങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും റിസർവ് ബാങ്ക് നിർദേശിക്കുന്നു. പദ്ധതി പൂർണമായും പ്രവർത്തന സജ്ജമാകുമ്പോൾ 2.5 ശതമാനം തുക കൂടി മടക്കി നൽകും. ബാങ്കുകളുടെ വായ്പ തിരിച്ചടക്കാൻ കഴിയും വിധം പദ്ധതിയിൽ വരുമാനം ലഭിക്കുന്നതോടെ മൊത്തം മാറ്റിവെക്കുന്ന തുക ഒരു ശതമാനമായി കുറയുമെന്നും നയത്തിൽ പറയുന്നു.
നിലവിൽ വലിയ പദ്ധതികൾക്ക് നൽകുന്ന ബാങ്ക് വായ്പകളിൽ 0.4 ശതമാനം തുകയാണ് ഇത്തരത്തിൽ പ്രൊവിഷനിംഗിനായി മാറ്റിവെക്കുന്നത്.
പൊതു മേഖല ബാങ്കുകളുടെ ഓഹരികളിൽ ഇടിവ്
വൻകിട പ്രോജക്ടുകളിലെ വായ്പകളുടെ പ്രൊവിഷനിംഗ് തുക അഞ്ച് ശതമാനമായി ഉയർത്താനുള്ള നീക്കം പൊതുമേഖല ബാങ്കുകളുടെ ഓഹരി വില കനത്ത വില്പന സമ്മർദ്ദം നേരിട്ടു. പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയുടെ ഓഹരി വിലയിൽ നാല് ശതമാനം ഇടിവുണ്ടായി. ആർ. ഇ. സി, പവർ ഫിനാൻസ്, ഐ. ആർ. ഇ. ഡി. എ തുടങ്ങിയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളും ഇടിവ് നേരിട്ടു.
മുൻകാലങ്ങളിൽ വൻകിട പദ്ധതികളിലെ ധന പ്രതിസന്ധി ബാങ്കുകളുടെ കിട്ടാക്കടങ്ങൾ കുത്തനെ കൂട്ടാൻ ഇടയാക്കിയതിനാലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
സുരേഷ് ഗോപിനാഥൻ
ധനകാര്യ വിദഗ്ദ്ധൻ
കൊച്ചി