അർജന്റീനയുടെ മുൻ പരിശീലകൻ മെനോട്ടി അന്തരിച്ചു
ബ്യൂണസ് അയേഴ്സ്: അർജന്റീന ഫുട്ബാൾ ടീമിനെ ആദ്യമായി ലോകചാമ്പ്യന്മാരാക്കിയ കോച്ച് സെസാർ ലൂയിസ് മെനോട്ടി അന്തരിച്ചു. 85 വയസായിരുന്നു. നിലവിലെ ദേശീയ ടീംഡയറക്ടർ കൂടിയായ മെനോട്ടിയുടെ മരണ വാർത്ത അർജന്റീന ഫുട്ബാൾ അസോസിയേഷനാണ് പുറത്തുവിട്ടത്. അനീമിയയെ തുടർന്ന് കുറച്ച് നാളായി ബ്യൂണസ് അയേഴ്സിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നുവെന്നാണ് വിവരം. 1974 മുതൽ അർജന്റീനയുടെ പരിശീലകനായ മെനോട്ടി 1978ൽ അർജന്റീന ആതിഥേയത്വം വഹിച്ച ലോകകപ്പിൽ അവരെ ചാമ്പ്യന്മാരാക്കി.അന്ന് 17 വയസുകാരനായിരുന്ന ഇതിഹാസതാരം മറഡോണയെ ടീമിൽ ഉൾപ്പെടുത്താതിരുന്നതിലൂടെ തുടക്കത്തിൽ വിവാദ നായകനായിരുന്നു മെനോട്ടി. എന്നാൽ മാരിയോ കെംപസിനെ മുന്നിൽ നിർത്തി അർജന്റീനയെ ചാമ്പ്യന്മാരാക്കിയാണ് മെനോട്ടി വിമർശകരുടെ വായടപ്പിച്ചത്. തൊട്ടടുത്ത വർഷം മറഡോണയുടെ നേതൃത്വത്തിലുള്ള അർജന്റനയുടെ അണ്ടർ 20 ടീമിനെ ലോക യൂത്ത് ചാമ്പ്യന്മാരാക്കി മെനോട്ടി.
1983ൽ അർജന്റീന ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ മെനോട്ടി പിന്നീട് ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്,റിവർപ്ലേറ്റ്, ബൊക്ക ജൂനിയേഴ്സ്, മെക്സിക്കോ തുടങ്ങിയ ടീമുകളെയെല്ലാ പരിശീലിപ്പിച്ചു. 1960ൽ റൊസാരിയോ സെൻട്രലിൽ സ്ട്രൈക്കറായി കരിയർ തുടങ്ങിയ അദ്ദേഹം അർജന്റീനയ്ക്കായി 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.