കൊതുകുവല തപ്പി പോകണോ?
മലപ്പുറത്തും പാലക്കാട്ടും തൃശൂരിലും മറ്രും ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട കൊതുകുജന്യ രോഗമായ വെസ്റ്റ്നൈൽ പനിക്കെതിരെ ജാഗ്രത കർശനമാക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് പലേടത്തും വേനൽമഴ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ തുടർച്ചയായിത്തന്നെ വർഷകാലം തുടങ്ങും. മഴക്കാലത്തിനു മുമ്പേ നടക്കാറുള്ള ഓടവൃത്തിയാക്കലും കൊതുകു നശീകരണ പ്രവർത്തനങ്ങളുമൊന്നും ഈ വർഷം എങ്ങും പേരിനു പോലും ഉണ്ടായിട്ടില്ല. മഴവെള്ളം കെട്ടിക്കിടക്കുന്ന ഓടകളിലും മറ്റും കൊതുകുകൾ പെറ്റുപെരുകി, അവ സൃഷ്ടിക്കുന്ന രോഗഭീഷണികളുടെ വ്യാപ്തി ചിന്തിക്കാൻ പോലും കഴിയുന്നതല്ല. വെസ്റ്ര് നൈൽ പനിയുടെ കാര്യത്തിലാണെങ്കിൽ പ്രതിരോധ കുത്തിവയ്പുകളോ ഫലപ്രദമായ ചികിത്സയോ പോലും ലഭ്യമല്ലെന്നാണ് മനസിലാക്കുന്നത്. കൊതുകിനെ തുരത്തുക മാത്രമാണ് പോംവഴി. അതിന് കൊതുകുവലയും കൊതുകുതിരിയും തപ്പി പോകേണ്ടിവരുമോ?
ശ്യാമിലി മോൾ
മെഴുവേലി