വറ്റിവരണ്ട് പുഴകൾ, കണ്ണീരോടെ കർഷകർ
കോഴിക്കോട്: കടുത്ത വേനലിൽ പുഴകൾ വറ്റി നീർച്ചാലുകൾ നിലച്ചതോടെ കരിഞ്ഞുണങ്ങി കാർഷിക വിളകൾ. ദിനംപ്രതി ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് കോഴിക്കോടിന്റെ മലയോര മേഖലയിൽ നശിച്ചുകൊണ്ടിരിക്കുന്നത്. കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതായതോടെ കുടിവെള്ളവും കിട്ടാക്കനിയായി. മഴ കനിഞ്ഞില്ലെങ്കിൽ എങ്ങനെ ജീവിക്കുമെന്നാണ് കർഷകരുടെ സങ്കടം.
ജില്ലയിലെ പ്രധാന പുഴകളായ ചാലിയാർ, ഇരുവഞ്ഞിപ്പുഴ, പൂനൂർ പുഴ, കടലുണ്ടിപ്പുഴ, മുത്തപ്പൻ പുഴ,
കുറ്റിയാടിപ്പുഴ, മൂരാട് പുഴ, കൊയിലാണ്ടി നെല്യാടിക്കടവ് എന്നിവിടങ്ങളിലെല്ലാം വെള്ളം താഴ്ന്ന് നീരൊഴുക്ക് പേരിനു മാത്രമായി. ജലാശയങ്ങൾ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കിലോമീറ്ററുകൾ താണ്ടിയാണ് വെള്ളമെത്തിക്കുന്നത്. തുഷാരഗിരി വെള്ളച്ചാട്ടവും കരിയാത്തൻ പാറ പുഴയും ഉരക്കുഴി വെള്ളച്ചാട്ടവും പതങ്കയവുമെല്ലാം വറ്റി വരണ്ടത് വിനോദ സഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി.
@വറ്റി വരണ്ട് മലയോരം
മലയോര മേഖലയിലൂടെ ഒഴുകുന്ന പൂനൂർ പുഴ, മുത്തപ്പൻ പുഴ, ഇരുവഞ്ഞിപ്പുഴ തുടങ്ങിയവ വറ്റിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പാറക്കെട്ടുകൾക്കിടയിൽ കെട്ടിനിൽക്കുന്ന വെള്ളം മാത്രമേ പല പുഴകളിലും ഉള്ളൂ. പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതോടെ കിണറുകളും കുളങ്ങളും വറ്റി. തലയാട്, ചീടിക്കുഴി, വയലട, കൂരാച്ചുണ്ട്, തിരുവമ്പാടി പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. കിലോമീറ്ററുകൾ താണ്ടിയാണ് വീട്ടുകാർ വെള്ളമെത്തിക്കുന്നത്. കക്കയം വനമേഖലയിൽ നിന്ന് ഉത്ഭവിക്കുന്ന പൂനൂർ പുഴയിൽ തടയണകൾ കെട്ടി വെള്ളം സംഭരിച്ചുനിർത്താൻ കഴിയാത്തതാണ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാക്കിയത്. ടൂറിസത്തിന്റെ മറവിൽ റിസോർട്ട് ഉടമകൾ വൻതോതിൽ വെള്ളം ഊറ്റുന്നതും പുഴയിലെ വെള്ളം കുറയാൻ കാരണമായിട്ടുണ്ട്. ഉരക്കുഴി കരിയാത്തുംപാറ പുഴയും വറ്റി തുടങ്ങി. കരിയാത്തുംപാറ മേഖലയിലെ പ്രധാന ജലസ്രോതസായ പെരുവണ്ണാമൂഴി ഡാം റിസർവോയറിലും വെള്ളം കുറഞ്ഞിട്ടുണ്ട്. പുഴയോരത്തുള്ള കുടിവെള്ള പദ്ധതികളെയെല്ലാം വരൾച്ച പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിൽക്കൂടി ഒഴുകുന്ന ഓനിപ്പുഴയിലും മൂത്താട്ട് പുഴയിലും വെള്ളം കുറഞ്ഞു. കുറ്റിയാടിപ്പുഴയിലും വെള്ളം കുറയാൻ ഇത് കാരണമാകും. പെരുവണ്ണാമൂഴി, കക്കയം ഡാം റിസർവോയറിലും വെള്ളം മുമ്പില്ലാത്ത വിധം കുറഞ്ഞു. പെരുവണ്ണാമൂഴി ഡാമിലെ വെള്ളത്തിനെ ആശ്രയിച്ച് രൂപം നൽകിയ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതികളെ ഇത് ബാധിക്കും.
@ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങി
പുഴകളേയും ജലസ്രോതസുകളെയും ആശ്രയിച്ച് കൃഷിയിറക്കിയ കർഷകരുടെ നെഞ്ചുലയുകയാണ്. വെള്ളമില്ലാതായതോടെ കൃഷി കരിഞ്ഞുണങ്ങി. ഏക്കർ കണക്കിന് നെൽപാടങ്ങളും പച്ചക്കറിയും വാഴകളും മറ്റുമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. സാധാരണ കൃഷിക്കാവശ്യമായ വെള്ളം എത്തിച്ചിരുന്നത് പുഴകളിൽ നിന്നായിരുന്നു. പുഴകൾ വറ്റിത്തുടങ്ങിയതോടെ ആ പ്രതീക്ഷയും ഇല്ലാതായി. ചില സ്ഥലങ്ങളിൽ തടയണ കെട്ടി വെള്ളം സംഭരിക്കാൻ ശ്രമിച്ചെങ്കിലും അതിന് മാത്രമുള്ള വെള്ളം ഇല്ലാത്തതും തിരിച്ചടിയായി.
കർഷകൻ കമന്റ്
''കടുത്ത വരൾച്ചയും വേനൽ മഴ കിട്ടാത്തതും ജില്ലയിലെ കർഷകരെ കണ്ണീരിലാഴ്ത്തി. വരൾച്ചാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണം.
പുഴകൾ സംരക്ഷിക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങണം'.
അബ്ദുൾ ബാർ, മുക്കം സാശ്രയ കർഷക സമിതി പ്രസിഡന്റ്.