ബെെക്കിലെത്തി മാല മോഷണം; പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ നിരവധി മാല മോഷണ കേസുകളിലെ പ്രതിയായ കൊണ്ടോട്ടി കൊട്ടപ്പുറം ചോലയിൽ ഹാരിസിനെ (35) കോഴിക്കോട് റൂറൽ എസ് പി ഡോ. അർവിന്ദ് സുകുമാറിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ മാസം 9ന് തിരുവമ്പാടി ഗേറ്റുംപടി റോഡിൽ മുത്തിയോട്ടുമ്മൽ കൂളിപ്പാറ കല്യാണിയുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ വന്ന പ്രതി പൊട്ടിച്ചു കടന്നു കളഞ്ഞിരുന്നു. സമാനമായ രീതിയിൽ മാർച്ച് 28-നു തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലും മാർച്ച് 30-ന് വാഴക്കാട് പരപ്പത്തും ഇയാൾ കളവ് നടത്തി. തുടർന്ന് പൊലീസ് അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
ആളൊഴിഞ്ഞ പോക്കറ്റ് റോഡുകളാണ് പ്രതി കവർച്ചക്കായി തിരഞ്ഞെടുത്തത്.
സ്കൂട്ടറിൽ പുറപ്പെട്ട് ആളൊഴിഞ്ഞ റോഡുകളിൽ സഞ്ചരിച്ചു അവസരം കിട്ടുമ്പോൾ മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി. മോഷ്ടിച്ച സ്വർണ്ണം പല ജുവലറികളിലായി വില്പനനടത്തിയതായും സ്വർണ്ണം വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ തനിക്കുന്നുണ്ടായിരുന്ന കടങ്ങൾ വീട്ടിയതായും പൊലീസ് പറഞ്ഞു.
പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡി.വൈ.എസ്.പി. എം.പി വിനോദിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ഇൻസ്‌പെക്ടർ എ.അനിൽ കുമാർ, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്‌ബാബു, പി.ബിജു,സീനിയർ സി.പി.ഒ.മാരായ എം.എൻ.ജയരാജൻ, പി.പിജിനീഷ് , വി.കെ.വിനോദ്. ടി.പി.ബിജീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.