പന്ത് ജയിച്ചു, സഞ്ജു പ്ലേഓഫിൽ
ന്യൂഡൽഹി: ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ലക്നൗ സൂപ്പർ സൂപ്പർ ജയ്‌ന്റ്സിനെ 19 റൺസിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ ് പ്ലേ ഓഫ് പ്രതീക്ഷ നേരിയതാണെങ്കിലും നിലനിറുത്തി.
തോൽവിയോടെ ലക്നൗവിന്റെ പ്ലേഓഫ് പ്രതീക്ഷകൾ തീർന്നുവെന്ന് പറയാം. ലക്നൗ തോറ്റതോടെ സഞ്ജു സാംസൺന്റെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് ഉറപ്പിച്ചു. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ. കൊൽക്കത്ത നേരത്തേ തന്നെ പ്ലേഓഫിൽ എത്തിയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഡൽഹി അഞ്ചാമതാണ്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ലക്നൗ ഏഴാമതും.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെുത്തു. മറുപടിക്കിറങ്ങിയ ലക്നൗ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുക്കാനെ അവർക്കായുള്ളൂ. ഓപ്പണർമാരായ കെ.എൽ രാഹുലിനെയും (5), ക്വിന്റൺ ഡി കോക്കിനേയും (12), അപകടകാരിയായ ദീപക് ഹൂഡയേയും (0) പവർപ്ലേയിൽ പുറത്താക്കി വെറ്റ്‌റൻ പേസർ ഇഷാന്ത് ശർമ്മ ഡൽഹിക്ക് തുടക്കത്തിലേക്ക് ബ്രേക്ക് ത്രൂ നൽകി. ഇഷാന്താണ് കളിയിലെ താരം.
പിന്നീട് നിക്കോളാസ് പുരാനും ( 27 പന്തിൽ 61), അർഷദ് ഖാനും (പുറത്താകാകെ 33 പന്തിൽ 58) പൊരുതി നോക്കിയെങ്കിലും ലക്നൗവിന് വിജയലക്ഷ്യത്തിലെത്താനായില്ല.
ടോസ് നേടിയ ലക്നൗ ക്യാപ്ടൻ കെ.എൽ രാഹുൽ ഡൽഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
വെടിക്കെട്ട് ഓപ്പണർ ജേക്ക് ഫ്രേസർ മക്ഗുർകിനെ (0) ഇന്നിംഗ്സിലെ 2-ാം പന്തിൽ തന്നെ പുറത്താക്കി അർഷദ് ഖാൻ ലക്നൗവിന് ബ്രേക്ക് ത്രൂനൽകി. നവീൻ ഉൾഹഖാണ് ക്യാച്ചെടുത്തത്. പിന്നീട് അഭിഷേക് പോറൽ (33 പന്തിൽ 58), സ്റ്റബ്സ് (പുറത്താകാതെ 25 പന്തിൽ 57) എന്നിവരുടെ അർദ്ധ സെഞ്ച്വറികൾ ഡൽഹിക്ക് തുണയായി. ഷായ് ഹോപ്പ് (38), ക്യാപ്ടൻ റിഷഭ് പന്ത് (33) എന്നിവരും ബാറ്റ് കൊണ്ട് നിർണായക സംഭാവന ഡൽഹിക്ക് നൽകി. അക്ഷർ പട്ടേൽ (10 പന്തിൽ14) സ്റ്റബ്സിനൊപ്പം പുറത്താകാതെ നിന്നു.
രണ്ടാം വിക്കറ്റിൽ ഹോപ്പും പോറലും 49 പന്തിൽ കൂട്ടിച്ചേർത്ത 92 റൺസാണ് ഡൽഹി ഇന്നിംഗ്സിന്റെ നട്ടെല്ലായത്. തകർക്കപ്പെടാത്തഅഞ്ചാം വിക്കറ്റിൽ സ്റ്റബ്സും അക്ഷറും 22 പന്തിൽ 50 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡൽഹി സ്കോർ 200 കടത്തി. ലക്നൗവിനായി നവീൻ ഉൾ ഹഖ് രണ്ടും ബിഷ്ണോയ് അർഷദ് എന്നിവ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.