9 ഉപഗ്രഹങ്ങളെ ഉലച്ച് സൗരകൊടുങ്കാറ്റ്, ഊർജ്ജ പ്രവാഹം തിരുവനന്തപുരത്തും

Thursday 16 May 2024 12:59 AM IST

സൗരകൊടുങ്കാറ്റ് പകർത്തി ചന്ദ്രയാനും ആദിത്യയും,

തിരുവനന്തപുരം:ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു. മേയ് 10,11 തീയതികളിൽ താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തിൽ 30 മുതൽ 200 മീറ്റർ വരെ മാറ്റം വന്നു. ഇത് ഉപഗ്രഹങ്ങളുടെ പ്രവർത്തനം, ഭൂമിയുമായുള്ള ബന്ധം,സേവനങ്ങൾ എന്നിവയെ ബാധിച്ചത് ഐ.എസ്.ആർ.ഒ. പരിഹരിച്ചിട്ടുണ്ട്.

മേയ് 10 മുതൽ 12വരെയാണ് സൗരകൊടുങ്കാറ്റ് ശക്തമായി ഭൂമിയിലെത്തിയത്. ഭൂമിക്ക് നേരെയുള്ള സൂര്യകളങ്കമായ എ.ആർ.13664 ൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്നുണ്ടായ അതിശക്തമായ കൊറോണൽ മാസ് ഇജക്‌ഷനും അതിശക്തമായി ഭൂമിയുടെ കാന്തിക വലയത്തിൽ ഇടിക്കുകയായിരുന്നു.

അമേരിക്കയയിലും പസിഫിക് മേഖലയിലും ശക്തമായി ബാധിച്ച സൗര കൊടുങ്കാറ്റ് ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. അതിന് കാരണം ഇന്ത്യയുടെ സ്ഥാനം കൊറോണൽ മാസ് ഇജക്‌ഷൻ ഉണ്ടായ സൂര്യന്റെ ഭാഗത്തിന്റെ എതിർദിശയിൽ താഴ്ന്ന രേഖാംശത്തിലായതാണ്. ഇന്ത്യയിൽ പുലർച്ചെ സൂര്യപ്രകാശം പരക്കും മുമ്പാണ് സൗരകൊടുങ്കാറ്റ് ഉണ്ടായത്. ഇൗ സമയത്ത് ഭൂമിയുടെ ബാഹ്യാന്തരീക്ഷമായ അയണോസ്ഫിയർ സജീവമായിരുന്നില്ല. സൂര്യൻ വരുന്നതോടെയാണ് ഇവിടെ ഇലക്ട്രോൺ പ്രവാഹം സജീവമാകുക. സൗരകൊടുങ്കാറ്റ് ബാധിക്കുക ആ സമയത്താണ്.

എന്നാൽ സൗരകൊടുങ്കാറ്റ് സൂര്യതാപം കൂട്ടുകയും അത് ഭൗമാന്തരീക്ഷത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും ചെയ്തു. ഇത് കാന്തിക ആകർഷണ വലയത്തിൽ മാറ്റമുണ്ടാക്കി. ഇതാണ് ഉപഗ്രഹങ്ങളെ ഉലച്ചത്. ഇന്ത്യയ്ക്ക് 30 ഉപഗ്രഹങ്ങളാണുള്ളത്. ഇതിൽ കാർട്ടോസാറ്റ് 2 എസ്, കാർട്ടോസാറ്റ് 3, ആർ.ഐ. സാറ്റ് 2ബി, ഇ.ഒ. 4, കാർട്ടോസാറ്റ് 2ബി,ഇ.ഒ. 6, എക്സ് ഒ. 1, ആർ. 2 എ, മൈക്രോസാറ്റ് 2ബി തുടങ്ങിയ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെയാണ് ബാധിച്ചത്.

ഐ.എസ്.ആർ.ഒ.യുടെ ഗ്രൗണ്ട് നിലയങ്ങളായ ആന്ധ്രയിലെ നാഷണൽ അറ്റ് മോസ്ഫറിക് റിസർച്ച് സ്റ്റേഷൻ, തിരുവനന്തപുരത്ത് തുമ്പയിലുള്ള അന്തരീക്ഷ നിരീക്ഷണ കേന്ദ്രം എന്നിവിടങ്ങളിൽ സൗര കൊടുങ്കാറ്റുണ്ടാക്കിയ മാറ്റങ്ങൾ വിലയിരുത്തി. ഉൗർജ്ജ പ്രവാഹം തിരുവനന്തപുരത്തിന് മുകളിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. 10ന് രാത്രി കാന്തികപ്രവാഹത്തിൽ 50%ഉം, 11ന് പകൽ 10% ഉം ഇന്ത്യൻ അന്തരീക്ഷത്തിൽ വ്യതിയാനമുണ്ടാക്കി.

ഐ.എസ്.ആർ.ഒ.യുടെ ആദിത്യ എൽ.1,ചന്ദ്രയാൻ 2 പേടകങ്ങളും സൗരകൊടുങ്കാറ്റ് വിലയിരുത്തി. ആദിത്യയിലെ ഉപകരണങ്ങൾ സൗരകൊടുങ്കാറ്റിന്റെ വേഗത,താപനില, ആൽഫ കണികളുടെ സാന്ദ്രത, പ്രോട്ടോൺ കണികളുടെ മാറ്റങ്ങൾ എന്നിവ വിലയിരുത്തി. ഏഴ് തലങ്ങളിലെ ഉൗർജ്ജവ്യതിയാനങ്ങളും കണ്ടെത്തി.ചന്ദ്രയാൻ 2 സൗരകൊടുങ്കാറ്റിന്റെ കൂറ്റൻ അഗ്നിവലയങ്ങൾ പകർത്തിയിട്ടുണ്ട്.

Advertisement
Advertisement