ഇനിയുളള അഞ്ച് ദിവസം തീവ്രമഴ, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിനും വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴ കനക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുളളതിനാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥ അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് കേരള തീരത്തും കർണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിച്ചിട്ടുണ്ട്.
കനത്ത മഴയെതുടർന്ന് നാളെ പാലക്കാട്ടും മലപ്പുറത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.